രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്യും
കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി.
ജില്ലാ കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. രാജേഷിന്റെ കുടുംബത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
മൃതദേഹത്തോട് അനാദരവ് കാണിച്ചതിൽ തഹസിൽദാർക്ക് വീഴ്ച പറ്റിയതായി കുടുംബവും ആരോപിച്ചിരുന്നു. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം മാറ്റുന്നതിൻറെ കൂടുതൽ ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിരുന്നു. മൂന്നുദിവസം കഴിഞ്ഞാണ് രാജേഷിന്റെ മൃതദേഹം ലഭിക്കുന്നത്. വെള്ളത്തിൽ കിടന്ന് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ണൂർ പരിയാരം ആശുപത്രിയിൽ നിന്ന് പൊതിഞ്ഞുകെട്ടി കൊടുത്തു വിട്ടത് ഫ്രീസർ സൗകര്യം പോലുമില്ലാത്ത ആംബുലൻസിൽ . തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ചാവക്കാട് വച്ച് കാര്യങ്ങൾ ശരിയല്ലെന്ന് മനസ്സിലായതോടെ ആംബുലൻസിൽ നിന്ന് മറ്റൊരാംബുലൻസിലേക്ക് മൃതദേഹം മാറ്റിക്കയറ്റേണ്ട അവസ്ഥ വരെയുണ്ടായി.
ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന് കളക്ടറോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർഷന നടപടി വേണമെന്നും പയ്യന്നൂർ MLA വി. കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് നേമം സ്വദേശിയായ രാജേഷ് ഒഴുക്കിൽപ്പെട്ട് മരിക്കുന്നത്.