മറ്റൊരു യുവതിക്കൊപ്പം കാറിലിരുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ തർക്കം; കാമുകൻ കാറുമായി പോകുന്നതിനിടെ യുവതിയെ ബോണറ്റിൽ വലിച്ചിഴച്ചതായി പരാതി, ലഖ്നോവിൽ പൊലീസ് കേസ്
ലഖ്നോ: തർക്കത്തിനിടെ കാമുകൻ യുവതിയെ കാറിടിപ്പിച്ച് ബോണറ്റിൽ വലിച്ചിഴച്ചതായി പരാതി. ഉത്തർപ്രദേശ് ലഖ്നോവിലെ ഗോമതിനഗർ എക്സ്റ്റൻഷൻ മേഖലയിലാണ് സംഭവം.
അനാമിക എന്ന യുവതിക്കാണ് പരിക്കേറ്റത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷാനവാസ് എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
യുവതിയും യുവാവും നേരത്തേ പരിചയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച നഗരത്തിൽവെച്ച് ഷാനവാസ് മറ്റൊരു യുവതിക്കൊപ്പം കാറിലിരിക്കുന്നത് കണ്ടത് അനാമിക ചോദ്യം ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി.
ഇതിന് പിന്നാലെ ഷാനവാസ് കാറുമായി പോകാൻ ശ്രമിച്ചപ്പോൾ യുവതി തടയുകയായിരുന്നു. കാർ മുന്നോട്ടെടുത്തതോടെ യുവതി ബോണറ്റിന് മുകളിലേക്ക് തെറിച്ചുവീണു. എന്നാൽ ഷാനവാസ് കാർ നിർത്തിയില്ല.
യുവതിയെ ബോണറ്റിൽ വലിച്ചിഴക്കുകയായിരുന്നു. തുടർന്ന് യുവതിയെ വാഹനം ഇടിച്ചിട്ട ശേഷം ഷാനവാസ് അവിടെനിന്ന് കടന്നുകളഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യുവതിയുടെ പരാതിയിൽ ഗോമതിനഗർ എക്സ്റ്റൻഷൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കാറിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായാണ് വിവരം. അതേസമയം, യുവാവിന്റെ ഐഡന്റിറ്റി മറച്ചുവെച്ചാണ് അനാമികയുമായി പരിചയത്തിലായതെന്ന ആരോപണവും ഉയർന്നിരുന്നു. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്.