ധർമസ്ഥല കേസ്: എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ
ഉത്തരവിറക്കി.പ്രണവ് മോഹന്തി ഐപിഎസാണ് എസ്ഐടി തലവൻ
Jul 20, 2025, 17:23 IST

ധർമസ്ഥല കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കും. എസ്ഐടി രൂപീകരിച്ചതായി ഉത്തരവിറക്കി കർണാടക സർക്കാർ. നാലംഗ അന്വേഷണ സംഘത്തെയാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രണവ് മോഹന്തി ഐപിഎസാണ് എസ്ഐടി തലവൻ. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയത്. ആരോപണവിധേയരെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.ആരോപണങ്ങൾ വന്നിട്ടും കർണാടക സർക്കാർ കാര്യക്ഷമമായി ഇടപെടാത്തത് വലിയ ചർച്ചയായിരുന്നു. പിന്നാലെയാണ് സർക്കാർ എസ്ഐടി രൂപീകരിച്ചത്.