വികസനം നീതിയും സമാധാനവും പരിപോഷിപ്പിക്കുന്നതാകണമെന്ന് ആര്‍ച്ചുബിഷപ്പ് കാച്ച

 
kache


വത്തിക്കാന്‍സിറ്റി: വികസനം എന്നത്  ജനങ്ങളെ സംബന്ധിച്ചതും നീതിയും ഐക്യദാര്‍ഢ്യവും സമാധാനവും ഊട്ടിവളര്‍ത്തുന്നതുമാകണമെന്ന് പരിശുദ്ധസിംഹാസനത്തിന്റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ഗബ്രിയേലെ ജൊര്‍ദ്ദാനൊ കാച്ച.

വികസനത്തിനായുള്ള സാമ്പത്തികസഹായത്തെ അധികരിച്ച്  സ്‌പെയിനിലെ സെവില്ലെയില്‍ നാലാം അന്താരാഷ്ട്രസമ്മേളനത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ അപ്പൊസ്‌തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് കാച്ച പ്രസംഗിക്കുകയായിരുന്നു.

വികസനം എന്നത് സൂചകങ്ങളെയോ ഉപകരണങ്ങളെയോ സ്ഥാപനങ്ങളെയോ സംബന്ധിച്ചതു മാത്രമായി ചുരുങ്ങരുതെന്നും  അത് എല്ലാവരുടെയുംവിശിഷ്യ, ദരിദ്രരുടെയും ഏറ്റവും ആവശ്യത്തിലിരിക്കുന്നവരുടെയും ക്ഷേമത്തിന് വേണ്ടിയുള്ളതായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സമ്പദ്വ്യവസ്ഥയെ സേവിക്കുകയെന്നതായിരിക്കരുത് വികസനത്തിന്റെ ലക്ഷ്യമെന്നും  മറിച്ച് അതിന്റെ കേന്ദ്രബിന്ദുവായിരിക്കേണ്ടത് മനുഷ്യവ്യക്തിയുടെ ദൈവദത്ത ഔന്നത്യവും അതിന്റെ പരിപോഷണവും ആയിരിക്കണമെന്നും ആര്‍ച്ചുബിഷപ്പ് കാച്ച പറഞ്ഞു. 


അന്താരാഷ്ട്ര സമൂഹം ഓരോ വ്യക്തിയുടെയും സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക, ആത്മീയ, സാംസ്‌കാരിക പുരോഗതിയെ ആശ്ലേഷിക്കുന്ന യഥാര്‍ത്ഥ സമഗ്രവികസനം സുവ്യക്തം പിന്തുടരുമ്പോള്‍ മാനവാന്തസ്സ് ആദരിക്കപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ നിലവിലുള്ള സമ്പദ്ഘടന ഈ സമഗ്ര ദര്‍ശനത്തെ പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്നില്ലെന്ന ബോധ്യമാണ് പരിശുദ്ധസിംഹാസനുള്ളതെന്നു വെളിപ്പെടുത്തിയ ആര്‍ച്ചുബിഷപ്പ് കാച്ച പൊതുനന്മയെ സേവിക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്ന തീരുമാനങ്ങളുടെയും മുന്‍ഗണനകളുടെയും ഫലമാണിതെന്നും ഇത് ഏറ്റവും ദുരിതമനുഭവിക്കുന്നവരെ ആ ഞെരുക്കത്തില്‍ നിന്ന് കരകയറാന്‍ അനുവദിക്കുന്നില്ലെന്നും ആശങ്കപ്രകടിപ്പിച്ചു.

ശുദ്ധജലം, മതിയായ ഭക്ഷണം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, അത്യാവശ്യ ആരോഗ്യ സംരക്ഷണം എന്നിവയുള്‍പ്പെടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ ഇപ്പോഴും നിറവേറ്റപ്പെടാത്ത ദശലക്ഷക്കണക്കിന് ആളുകള്‍ അത്തരമൊരു സംവിധാനത്തിന്റെ ബലിയാടുകളാണെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഭൂഖണ്ഡങ്ങള്‍ക്കിടയിലും, രാജ്യങ്ങള്‍ക്കിടയിലും വ്യക്തിഗത സമൂഹങ്ങള്‍ക്കിടയില്‍ പോലും, അഗാധ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നതായ അതിസമ്പന്നതയ്ക്കും കൊടുംദാരിദ്ര്യത്തിനും ഇടയിലുള്ള ആഗോള അസമത്വങ്ങളെ മറികടക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണം എന്ന ലിയോ പതിനാലാമന്‍ പാപ്പായുടെ വാക്കുകള്‍ ആര്‍ച്ചുബിഷപ്പ് കാച്ച അനുസ്മരിക്കുകയും ചെയ്തു.


 

Tags

Share this story

From Around the Web