വിപണിയില്‍ ഡിമാന്‍ഡ് കുറയുന്നു; പഴയ സ്വര്‍ണം വില്‍ക്കാന്‍ നെട്ടോട്ടമോടി ജനങ്ങള്‍, സ്വര്‍ണ്ണപ്പണയങ്ങളിലും വന്‍ വര്‍ദ്ധനവ്

 
gold

റെക്കോര്‍ഡ് വിലയില്‍ നിന്ന് സ്വര്‍ണവില ഇടിഞ്ഞു തുടങ്ങിയതോടെ, കൈവശമുള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കാന്‍ ജനങ്ങള്‍ വലിയ താല്‍പ്പര്യം കാണിക്കുന്നു. 


വരും ദിവസങ്ങളില്‍ വില വീണ്ടും കുറഞ്ഞാല്‍ തങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന്റെ മൂല്യം ഇടിയുമെന്ന ആശങ്കയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ആളുകളെ എത്തിക്കുന്നത്. 


ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മാത്രം ഏകദേശം 50 ടണ്‍ പഴയ സ്വര്‍ണ്ണമാണ് വിപണിയില്‍ എത്തിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 43 മുതല്‍ 50 ശതമാനം വരെ കൂടുതലാണ്.

സ്വര്‍ണ്ണ വിപണിയിലെ ഡിമാന്‍ഡ് കുറയുന്നു

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുത്തനെ ഉയര്‍ത്തിയത് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. തീരുവ വര്‍ദ്ധിപ്പിച്ചതിന് ശേഷം പുതിയ സ്വര്‍ണ്ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ 70 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങുന്നത് മാറ്റിവെക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ഈ നികുതി വര്‍ദ്ധനവ് നിലവില്‍ വന്നത്. 


സ്വര്‍ണ്ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ വിപണിയിലെ സാഹചര്യങ്ങള്‍ വളരെ കരുതലോടെയാണ് നിരീക്ഷിക്കുന്നത്. വില ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണ്ണപ്പണയങ്ങളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.


റെക്കോര്‍ഡ് വിലയില്‍ നിന്ന് 30% ഇടിവ്

തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഓഗ്മോണ്ട് ഗോള്‍ഡ് ഫോര്‍ ഓള്‍ റിപ്പോര്‍ട്ട് പ്രകാരം, 2026 ജനുവരിയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയായ 5,597 ഡോളറില്‍ നിന്ന് ഏകദേശം 30 ശതമാനത്തോളം ഇടിവാണ് സ്വര്‍ണ്ണത്തിന് ആഗോള വിപണിയില്‍ ഉണ്ടായിട്ടുള്ളത്.

Tags

Share this story

From Around the Web