ഇന്ത്യൻ റെയിൽവേയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള പാസഞ്ചർ റിസർവേഷൻ സംവിധാനം അടിമുടി മാറാനൊരുങ്ങുന്നു
ഇന്ത്യൻ റെയിൽവേയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള പാസഞ്ചർ റിസർവേഷൻ സംവിധാനം അടിമുടി മാറാനൊരുങ്ങുന്നു. നിലവിലെ രീതി ഒഴിവാക്കി കൂടുതൽ വേഗതയും സുരക്ഷയുമുള്ള അത്യാധുനിക സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് റെയിൽവേയുടെ തീരുമാനം. ഓഗസ്റ്റ് മാസത്തോടെ പുതിയ സംവിധാനം പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ഉന്നതതല യോഗം പദ്ധതിയുടെ പുരോഗതി വിലയിരുത്തി. യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് കൂടുതൽ ലളിതവും സുഗമവുമാക്കുക എന്നതാണ് ഈ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.
1986-ൽ ആരംഭിച്ച നിലവിലെ റിസർവേഷൻ സംവിധാനത്തിൽ കാലാനുസൃതമായ വലിയ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. 2002-ൽ ഇന്റർനെറ്റ് ബുക്കിങ് ആരംഭിച്ചതു മുതൽ ഡിജിറ്റൽ ഇടപാടുകളിൽ വൻ വർധനയുണ്ടായിട്ടുണ്ട്; നിലവിൽ 88 ശതമാനം ടിക്കറ്റുകളും ഓൺലൈൻ വഴിയാണ് ബുക്ക് ചെയ്യപ്പെടുന്നത്. 2025-ൽ പുറത്തിറക്കിയ ‘റെയിൽ വൺ’ എന്ന ആപ്പിലൂടെ പ്രതിദിനം ഒമ്പത് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇപ്പോൾ വിറ്റഴിയുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ സേവനങ്ങളെല്ലാം പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നതോടെ റെയിൽവേ യാത്ര കൂടുതൽ സ്മാർട്ടാകും.