മരണം 600, എബോളയിൽ വലഞ്ഞ് കോംഗോ
ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം അതിരൂക്ഷമായിത്തുടരുന്നു എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബുധനാഴ്ച വൈകീട്ട് പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ എബോള സ്ഥിരീകരിച്ചവരുടെ എണ്ണം 1759 ആയി. രാജ്യത്ത് ഇതുവരെ 600 പേർ രോഗം കാരണം മരിച്ചു. രോഗം വളരെപ്പെട്ടെന്ന് വ്യാപിക്കുകയാണ് എന്നാണ് വിവരം. രോഗവ്യാപനമില്ലാത്ത ഇടങ്ങളിലേക്ക് കൂടി രോഗം വ്യാപിക്കുന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഷോപ്പോ, ഔട്ട്-ഊലെ പ്രവിശ്യകളിലാണ് പുതുതതായി രോഗ വ്യാപനം ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച പുതുതതായി റിപ്പോർട്ട് ചെയ്ത കേസുകളിൽ ഒരെണ്ണത്തിന് രോഗത്തിൻ്റെ പ്രഭവ കേന്ദ്രവുമായി ബന്ധവുമുണ്ട്. എന്നാൽ രണ്ടാമത്തെ കേസിന് രോഗത്തിൻ്റെ വ്യാപന കേന്ദ്രങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇതാണ് ആരോഗ്യ പ്രവർത്തകരെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
പ്രഭകേന്ദ്രമായ ഇറ്റൂരിയിൽ നിന്നും പുറത്തേക്ക് രോഗം വ്യാപിച്ച് തുടങ്ങിയതോടെ ആഫ്രിക്കയാതെ വലിയൊരു ആരോഗ്യ അടിയന്തരാവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വെച്ച് ഏറ്റവും വേഗത്തിൽ പടരുന്ന എബോള വ്യാപനമാണിതെന്ന് ആഫ്രിക്ക സെന്റർ ഫോർ ഡിസീസ് കൺട്രോൾ വ്യാഴാഴ്ച വ്യക്തമാക്കി. ആദ്യഘട്ടത്തിൽ രോഗവ്യാപനം കണ്ടെത്താനാകാതെ പടർന്നതാണ് ഇപ്പോൾ ആഫ്രിക്കയെയാകെ വലച്ചിരിക്കുന്നത് എന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.