ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി, ജനം ഇടവകയിലേക്ക് ഓടിയെത്തുന്നു; രാജ്യത്തെ ദയനീയ സ്ഥിതി വിവരിച്ച് ക്യൂബന്‍ ബിഷപ്പ്
ഹവാന: രാജ്യം അനുഭവിക്കുന്ന കടുത്ത പ്രതിസന്ധിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ക്യൂബൻ ബിഷപ്പുമാരുടെ പ്രസിഡന്റ് മോൺസിഞ്ഞോർ മാർസെലോ ഗൊൺസാലസ് അമഡോർ. ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലായെന്ന വെളിപ്പെടുത്തലുമായി നിരവധി പേരാണ് ഇടവകകളിലേക്ക് എത്തുന്നതെന്നു അദ്ദേഹം പറയുന്നു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ക്യൂബ വേദനാജനകമാണ്, കാരണം എല്ലാം അതിജീവനത്തിനായുള്ള പോരാട്ടമാണ്. ജനം അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്. ഭാവി പൂർണ്ണമായും അനിശ്ചിതത്വത്തിലാണ്. എന്റെ ജനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരവും ദുഃഖകരവുമായ നിമിഷമാണിതെന്ന് എനിക്കറിയാം. കുടിയേറാൻ കഴിയുന്നവർ അങ്ങനെ ചെയ്യുന്നു. രാജ്യം കൂടുതൽ കൂടുതൽ വൃദ്ധരായ ജനസംഖ്യയാൽ പിന്നോട്ട് പോകുകയാണ്. ദാരിദ്ര്യത്തിന് പുറമെ വൈദ്യുതിയുടെ അഭാവം രാത്രിയില്‍ കവർച്ചകൾ വര്‍ദ്ധിക്കുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പ് കിച്ചണ്‍ വഴി അനേകര്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ സഭയിലെ വൈദികരും സന്യസ്തരും ശ്രമം നടത്തുന്നുണ്ട്, ആളുകൾ അത് കാണുന്നു, സഭ ഉള്ളത് നൽകുന്നു. അത് പങ്കിടുന്നുവെന്നതു അവർ കാണുന്നു. ദൈവത്തിന്റെ കരുതലാണിത്. എന്നിരുന്നാലും, വിലക്കയറ്റവും ഇന്ധനക്ഷാമവും സഭയെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു. ദശാബ്ദങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും, അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്‌ഥയും ഉള്‍പ്പെടെ ക്യൂബയുടെ നിലവിലെ അവസ്ഥ ദയനീയമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ക്യൂബയിലേക്ക് 6 മില്യൺ ഡോളറിന്റെ സഹായം അമേരിക്ക, കത്തോലിക്ക സഭ മുഖേന വിതരണം ചെയ്തിരിന്നു.