ആധാറിലെ ജനന തിയതി തിരുത്താൻ കഴിയുന്നില്ല; രേഖകൾ നിരസിക്കപ്പെടുമെന്ന ഭീതിയിൽ സേവനകേന്ദ്രങ്ങൾ അപേക്ഷ സ്വീകരിക്കുന്നില്ല

 
aadhar

ആലപ്പുഴ: ആധാർ കാർഡിലെ ജനനത്തീയതി തിരുത്തലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ അവ്യക്തതയുള്ളതിനാൽ അപേക്ഷ സ്വീകരിക്കാൻ മടിച്ച് സേവനകേന്ദ്രങ്ങൾ.

തിരുത്തൽ അപേക്ഷക്കൊപ്പം നൽകുന്ന രേഖകൾ നിരസിക്കപ്പെട്ടാൽ പിഴ ചുമത്തുമെന്നതിനാൽ പല കേന്ദ്രങ്ങളും അതിൽനിന്നു വിട്ടുനിൽക്കുകയാണ്. ഇതോടെ, ആധാറിൽ തെറ്റായി ജനനത്തീയതിയുള്ളവർക്ക് തിരുത്താൻ കഴിയാത്ത സ്ഥിതിയാണ്.

പുതിയ ആധാർ എടുക്കാനും നിലവിലുള്ളവ തിരുത്താനും നൽകേണ്ട രേഖകളുടെ പട്ടികയിൽനിന്നു പലതും ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ) കഴിഞ്ഞ ഡിസംബറിൽ നീക്കിയിരുന്നു. വ്യാജരേഖകൾ നൽകി ആധാറിൽ മാറ്റം വരുത്താനുള്ള സാധ്യത മുൻനിർത്തിയായിരുന്നു നടപടി.

ഇതിനുശേഷമാണ് ജനനത്തീയതി തിരുത്തൽ കൂടുതൽ പ്രതിസന്ധിയിലായത്. ആധികാരിക രേഖയായി ജനന സർട്ടിഫിക്കറ്റ് നൽകുന്ന അപേക്ഷകളിൽ മാത്രമാണിപ്പോൾ ആധാറിലെ ജനനത്തീയതി തിരുത്താനാകുന്നത്. ഫോട്ടോ പതിച്ച ബാർക്കോഡുള്ള എസ്.എസ്.എൽ.സി ബുക്ക്, പാസ്പോർട്ട് എന്നിവ ആധികാരിക രേഖയാണെന്ന് പറയുമ്പോഴും അവ നിരസിക്കപ്പെടുകയാണ്.

സ്കൂൾ സർട്ടിഫിക്കറ്റ് നേരത്തേ ജനനത്തീയതി തിരുത്താനുള്ള പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. അതിനാൽ, എസ്.എസ്.എൽ.സി ബുക്കില്ലാത്ത പ്രായമായ ആളുകളുടെ ജനനത്തീയതി തിരുത്തലും പ്രയാസത്തിലാണ്.

പുതിയ ആധാറെടുക്കാനും നിലവിലുള്ളവ തിരുത്താനും നൽകേണ്ട രേഖകളുടെ പട്ടികയിൽനിന്നു പാൻകാർഡ്, സ്കൂൾ വിടുതൽ, സ്കൂൾ ട്രാൻസ്ഫർ, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ, സർക്കാർ വകുപ്പുകൾ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകുന്ന കുടുംബാവകാശ രേഖ, പൊതുമേഖലാ ബാങ്ക് നൽകുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക് തുടങ്ങിയവയാണ് നേരത്തേ ഒഴിവാക്കിയത്.

Tags

Share this story

From Around the Web