ചെക്കോസ്ലോവാക്യന്‍ ഭരണകൂടം തടവിലാക്കിയ ആര്‍ച്ച്ബിഷപ്പ് മാറ്റോച്ചയെ കുറ്റവിമുക്തനാക്കി കോടതി

 
arch bishop joseph karettil



കമ്മ്യൂണിസ്റ്റ് ഭരണകൂടം പീഡിപ്പിച്ച ആര്‍ച്ച്ബിഷപ്പ് ജോസഫ് കരേല്‍ മാറ്റോച്ചയ്ക്ക് ആറ് പതിറ്റാണ്ടുകള്‍ക്കുശേഷം നീതി ലഭിച്ചു. 

ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് മാറ്റോച്ചയെ നിയമവിരുദ്ധമായി തടവിലിട്ട നടപടിയെ ചെക്ക് റിപ്പബ്ലിക്കിലെ ഒലോമോക് ജില്ലാ കോടതി ഔദ്യോഗികമായി തിരുത്തുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

?1948  ല്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയാണ് മാറ്റോച്ചയെ ഒലോമോക് ആര്‍ച്ച്ബിഷപ്പായി നിയമിച്ചത്. എന്നാല്‍ 1950  ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ ആര്‍ച്ച്ബിഷപ്പ് ഹൗസില്‍ കടുത്ത സുരക്ഷാ നിരീക്ഷണത്തില്‍ വീട്ടുതടങ്കലിലാക്കി.

 ഔദ്യോഗികമായി കുറ്റങ്ങളൊന്നും ചുമത്താതെയായിരുന്നു ഈ പീഡനം. പത്രങ്ങള്‍ വായിക്കാനോ റേഡിയോ കേള്‍ക്കാനോ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. കടുത്ത ഒറ്റപ്പെടലിനൊടുവില്‍ കൃത്യമായ ചികില്‍സ പോലും ലഭിക്കാതെ 1961  ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം അന്തരിച്ചത്.


?വര്‍ഷങ്ങള്‍ക്ക് ശേഷം കോടതിയില്‍ നിന്നും ലഭിച്ച ഈ നീതിയില്‍ നിലവിലെ ഒലോമോക് ആര്‍ച്ച്ബിഷപ്പ് ജോസഫ് നുസിക് സന്തോഷം പ്രകടിപ്പിച്ചു. അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ തലകുനിക്കാത്തവരുടെ ത്യാഗം സമൂഹം മറക്കില്ല എന്നതിന്റെ തെളിവാണ് ഈ വിധിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1999  ല്‍ മുന്‍ ചെക്ക് പ്രസിഡന്റ് വാക്ലാവ് ഹാവല്‍, ആര്‍ച്ചുബിഷപ്പ് മാറ്റോച്ചയ്ക്ക് മരണാനന്തര ബഹുമതി നല്‍കിയിരുന്നു. 

കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് സമാനമായ പീഡനങ്ങള്‍ ഇരയായ കര്‍ദിനാള്‍ ജോസഫ് ബെരാന്‍, ജോസഫ് ടൂഫര്‍ എന്നീ പുരോഹിതന്മാരെയും അടുത്തിടെ ചെക്ക് കോടതികള്‍ കുറ്റവിമുക്തരാക്കിയിരുന്നു.

Tags

Share this story

From Around the Web