മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

 
maradu

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃതമായി മൂന്ന് ഫ്ലാറ്റുകള്‍ നിര്‍മിച്ച കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

നിയമവിരുദ്ധമായി നിര്‍മിച്ച മൂന്ന് ഫ്ലാറ്റും 2020 ജനുവരിയില്‍ പൊളിച്ചുനീക്കിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി. അനധികൃതമായി ഫ്ലാറ്റ് നിര്‍മിച്ച 3 ബില്‍ഡര്‍മാരും അന്നത്തെ മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.എ ദേവസ്സിയും മറ്റു രണ്ട് ഉദ്യോഗസ്ഥരുമാണ് കേസിലെ പ്രതികള്‍.

ആല്‍ഫ സെറീന്‍ എന്ന ഫ്ലാറ്റിന്റെ ഉടമയായ പോള്‍ ജോസഫ്, എച്ച്ടി ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് എംഡി സാനി ഫ്രാന്‍സിസ്, ജെയിന്‍ കോറല്‍ കോവ് എംഡി സന്ദീപ് മേത്ത എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.

ഫ്ലാറ്റ് നിര്‍മാണത്തില്‍ തീരദേശ സംരക്ഷണ നിയമത്തിന്റെയും പഞ്ചായത്തീരാജ് ആക്ടുകളുടെയും നഗ്‌നമായ ലംഘനം നടന്നിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ പരിസ്ഥിതി മന്ത്രാലയത്തിന്റെയോ ആവശ്യമായ ലൈസന്‍സുകളും ഈ കെട്ടിടങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.

കെട്ടിടങ്ങള്‍ക്കുള്ള പെര്‍മിറ്റ് അനുവദിച്ചതിലും വലിയ രീതിയിലുള്ള അഴിമതിയും ക്രമക്കേടുകളും നടന്നതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡിവൈഎസ്പി ടോമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിനാണ് അന്വേഷണത്തിന്റെ ചുമതല.

Tags

Share this story

From Around the Web