അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കാതെ രാജ്യങ്ങള്‍ സ്വന്തം താല്‍പ്പര്യപ്രകാരം പ്രതിരോധിക്കാന്‍ വേണ്ടിയുള്ള യുദ്ധത്തിന്റെ  മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നത് ലോകത്തെ മുഴുവന്‍ ചാമ്പലാക്കും

 
PRAOLINE

വത്തിക്കാന്‍ സിറ്റി: അന്താരാഷ്ട്ര നിയമങ്ങള്‍  മാനിക്കാതെ  രാജ്യങ്ങള്‍ സ്വന്തം താല്‍പ്പര്യപ്രകാരം  പ്രതിരോധിക്കാന്‍ വേണ്ടിയുള്ള യുദ്ധത്തിന്റെ (പ്രിവന്റീവ് വാര്‍) മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നത് ലോകത്തെ മുഴുവന്‍ ചാമ്പലാക്കാന്‍ കാരണമാകുമെന്ന ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍. 

ഏതെങ്കിലും രാജ്യത്തോ ഭൂഖണ്ഡത്തിലോ ജനിച്ചവര്‍ക്ക് മറ്റേതെങ്കിലും  രാജ്യത്തോടെ ഭൂഖണ്ഡത്തിലോ ജനിച്ചവരെക്കാള്‍ കൂടുതലായി ജീവിക്കാന്‍ അവകാശമില്ലെന്നും വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കര്‍ദിനാള്‍ പറഞ്ഞു.

യുഎസും ഇസ്രായേലും സംയുക്തമായി ഇറാനു നേരെ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കര്‍ദിനാള്‍ പരോളിന്‍ ഇക്കാര്യം പറഞ്ഞത്.

സംഘര്‍ഷങ്ങളെ നിയന്ത്രിക്കാന്‍ നിയതമായ ചട്ടക്കൂട് ഐക്യരാഷ്ട്രസഭയുടെ നിയമാവലി അനുശാസിക്കുന്നുണ്ടെന്ന് കര്‍ദിനാള്‍ പരോളിന്‍ പറഞ്ഞു. എന്നാല്‍  ഇന്ന് ആ നിയമാവലി നിര്‍വീര്യമാക്കപ്പെട്ടിരിക്കുകയാണ്. നിയമത്തിന്റെ ശക്തിക്ക് പകരം ശക്തിയുടെ നിയമം നടപ്പിലാക്കപ്പെട്ടിരിക്കുന്നു.

മരിച്ചവര്‍ തമ്മില്‍ ഫസ്റ്റ് ക്ലാസെന്നോ സെക്കന്‍ഡ് ക്ലാസെന്നോ വേര്‍തിരിവില്ല.  ചില സിവിലയന്‍മാരുടെ മരണത്തില്‍ മാത്രം അനുശോചനം പ്രകടിപ്പിക്കുകയും ചിലരുടേത് യാദൃശ്ചികമെന്ന് പറഞ്ഞ് തള്ളിക്കളയുകയും ചെയ്യാനാവില്ല.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിച്ച കര്‍ദിനാള്‍ ഈ നിയമങ്ങള്‍ സൈനിക താല്‍പ്പര്യങ്ങളും സാഹചര്യങ്ങളും അടിസ്ഥാനപ്പെടുത്തി മാത്രം പാലിക്കപ്പെടേണ്ടതല്ലെന്ന് പറഞ്ഞു.

18-ാം നൂറ്റാണ്ടിലെ ദാര്‍ശനികന്‍ ഇമ്മാനുവല്‍ കാന്റിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, ലോകത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന നീതിനിഷേധം എല്ലായിടത്തെയും ബാധിക്കുമെന്ന് കര്‍ദിനാള്‍ പരോളിന്‍ ഓര്‍മിപ്പിച്ചു.

Tags

Share this story

From Around the Web