കഫ് സിറപ്പ് മരണം: മധ്യപ്രദേശിൽ വീണ്ടും ദുരന്തം, മരിച്ച കുട്ടികളുടെ എണ്ണം 25 ആയി

മധ്യപ്രദേശ്: മധ്യപ്രദേശില്‍ വീണ്ടും കഫ് സിറപ്പ് മരണം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നാല് വയസുകാരി മരിച്ചതോടെ ‘കോൾഡ്രിഫ്’ കഫ് സിറപ്പ് കഴിച്ച് ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം 25 ആയി. സിറപ്പിൽ അടങ്ങിയ ഡൈഎത്തിലീൻ ഗ്ലൈക്കോളിന്റെ ഉയർന്ന അളവാണ് മരണകാരണമെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന്, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് കോൾഡ്രിഫ് നിർമ്മിച്ച തമിഴ്‌നാട്ടിലെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ നിർമ്മാണ ലൈസൻസ് തമിഴ്നാട് സർക്കാർ റദ്ദാക്കുകയും കമ്പനി അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ നടപടികളുടെ ഭാഗമായി, കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഫാർമസ്യൂട്ടിക്കൽസ് കമ്പനിയുടെ ഉടമ രംഗനാഥനെ മധ്യപ്രദേശ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കോൾഡ്രിഫ് കഫ് സിറപ്പ് നേരത്തെ നിരോധിച്ചിരുന്നു. ഈ ദുരന്തം രാജ്യമെമ്പാടും കഫ് സിറപ്പുകളുടെ ഗുണനിലവാരത്തെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിപ്പിക്കുകയാണ്.