ഫ്രാന്‍സില്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ വൈദികര്‍ക്ക് സമ്മര്‍ദ്ധം നല്‍കുന്ന വിവാദ ശുപാര്‍ശ പിന്‍വലിച്ചു

 
France

പാരീസ്: ഫ്രാന്‍സില്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ വൈദികര്‍ക്ക് സമ്മര്‍ദ്ധം നല്‍കുന്ന വിവാദ ബില്‍ ശക്തമായ പ്രതിഷേധത്തിന് ഒടുവില്‍ പിന്‍വലിച്ചു. കുഞ്ഞുങ്ങളുടെ ലൈംഗീക ദുരുപയോഗ കേസുകളുമായി ബന്ധപ്പെട്ട് വൈദികര്‍ 'കുമ്പസാര രഹസ്യം' പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്ന ബില്ലിന്റെ ഭാഗത്തെ ഫ്രഞ്ച് കത്തോലിക്കാ സഭ ശക്തമായി എതിർത്തിരുന്നു. നേരത്തെ ഫ്രഞ്ച് സ്വകാര്യ സ്കൂളായ നോട്രെ-ഡാം ഡി ബെഥാറമിൽ ലൈംഗീക ദുരുപയോഗ ആരോപണം ഉയര്‍ത്തി പൂര്‍വ്വ വിദ്യാർത്ഥികൾ 200 കേസുകൾ ഫയൽ ചെയ്തതിനെത്തുടർന്നാണ് നിയമം മാറ്റാൻ പ്രസിഡന്റ് മാക്രോണിന്റെ സെന്‍റ്റിസ്റ്റ് പാർട്ടി ശ്രമം നടത്തിയത്.

ബില്ലിലെ ആർട്ടിക്കിൾ 9 പ്രകാരം വൈദികര്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്നു അനുശാസിക്കുന്നതായിരിന്നു. കുമ്പസാര രഹസ്യങ്ങൾ സൂക്ഷിക്കാൻ വൈദികരെ അനുവദിക്കുന്നത് വഴി നിശബ്ദതയുടെ രഹസ്യഭാഷ സൃഷ്ടിക്കുകയാണെന്നും കുട്ടികൾക്കെതിരായ അക്രമം സഹിക്കുകയോ മറയ്ക്കുകയോ ചെയ്യുന്ന ഒരു സംസ്കാരം സൃഷ്ടിക്കുകയാണെന്നുമായിരിന്നു ആർട്ടിക്കിൾ ഒന്‍പതില്‍ ഉന്നയിച്ച വാദം. എന്നാല്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെ ചെറുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നുവെന്നും എന്നാല്‍ കുമ്പസാരത്തിന്റെ രഹസ്യാത്മകത മാറ്റാനുള്ള ശ്രമങ്ങൾ മനസ്സാക്ഷിയെയും ആരാധനാ സ്വാതന്ത്ര്യത്തെയും ലംഘിക്കുന്നതാണെന്ന് ഫ്രാൻസിലെ കത്തോലിക്ക മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി.

സമയപരിധി കഴിഞ്ഞതിനെത്തുടർന്ന്, കുമ്പസാര രഹസ്യവുമായി ബന്ധപ്പെട്ട വ്യവസ്ഥ പിൻവലിച്ചു. കുട്ടികളുടെ സംരക്ഷണത്തില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പ്രധാന ബിൽ അംഗീകരിച്ചു. കുമ്പസാര രഹസ്യം സംരക്ഷിക്കുന്നതിനൊപ്പം തന്നെ കുട്ടികളെ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഇരകൾക്ക് പിന്തുണ നൽകുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഫ്രഞ്ച് മെത്രാൻ സമിതി വ്യക്തമാക്കി. സിവിൽ അധികാരികളുമായി സഭ എപ്പോഴും സഹകരിക്കുമെന്നും എന്നാൽ അത് കുമ്പസാരത്തിന് പുറത്തുള്ള കാര്യങ്ങളിൽ ആയിരിക്കുമെന്നും ദേശീയ മെത്രാന്‍ സമിതി അറിയിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web