പാർട്ടിഖ്യാപിത നിലപാടിന് വിരുദ്ധമായി എ.ഐ.സി.സി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിൽ രാഹുൽ ഗാന്ധി സേവാദൾ നേതാവിനെ ശാസിക്കുന്ന വീഡിയോ പുറത്ത്

 
vandemathram

ന്യൂഡൽഹി: പാർട്ടിഖ്യാപിത നിലപാടിന് വിരുദ്ധമായി എ.ഐ.സി.സി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിൽ രാഹുൽ ഗാന്ധി സേവാദൾ നേതാവിനെ ശാസിക്കുന്ന വീഡിയോ പുറത്ത്. "നമ്മൾ വന്ദേമാതരം പാടാറില്ല, അതാണ് വന്ദേമാതരവുമായി ബന്ധപ്പെട്ട പാർട്ടി നയം" -രാഹുൽ ഗാന്ധി സേവാദൾ പ്രവർത്തകനോട് വിശദീകരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

 ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് വീഡിയോ പുറത്തുവിട്ടത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനു തൊട്ടുപിന്നാലെ രാഹുൽ ഗാന്ധി സേവാദൾ പ്രവർത്തകനോട് പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പാർലമെന്റിൽ വന്ദേമാതരത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയുടെ ആസ്ഥാനത്ത് ഗാനം പൂർണമായി ആലപിച്ചത് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.

വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന നിർദേശം ഗായകസംഘത്തിന് നൽകാൻ വിട്ടുപോയെന്നാണ് വിഷയത്തിൽ സേവാദൾ പ്രവർത്തകർ നൽകിയ വിശദീകരണം. സേവാദൾ അധ്യക്ഷൻ പി.വി ശ്രീനിവാസൻ, മുൻഅധ്യക്ഷൻ ലാൽജി ദേശായി എന്നിവർക്കായിരുന്നു പരിപാടിയുടെ നടത്തിപ്പ് ചുമതല.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിൽ പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും ഗായകസംഘം ആലാപനം തുടരുകയായിരുന്നു. സോണിയാ ഗാന്ധി കൈ കാണിച്ചത് ഖാർഗെയ്ക്ക് ഇരിക്കാൻ കസേര കൊണ്ടുവരാനാണ് എന്നായിരുന്നു നേരത്തെ കോൺഗ്രസ് മീഡിയാ വിഭാഗം ചുമതലയുള്ള ജയറാം രമേശ് നൽകിയ വിശദീകരണം. സംഭവത്തിൽ പാർട്ടി ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. വന്ദേമാതര ആലാപനം തടസ്സപ്പെടുത്തിയതിൽ മാപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ നിലപാട്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം. ആദ്യ വരികൾക്ക് ശേഷം ഗാനം തുടർന്നപ്പോൾ നേതാക്കളുടെ ഭാഗത്തുനിന്നും അസ്വസ്ഥതകൾ ഉണ്ടായെന്ന തരത്തിലുള്ള ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

വിഷയത്തെ അനാവശ്യമായി വിവാദമാക്കേണ്ടതില്ലെന്നും, ഗാനം മുഴുവനായി ചൊല്ലുന്നതിൽ തെറ്റില്ലെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. ഇത് മുൻകാലങ്ങളിൽ പാർലമെന്റിൽ പോലും ചർച്ച ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ചടങ്ങിനിടയിൽ സോണിയ ഗാന്ധി വന്ദേമാതരം പൂർണമായി ആലാപിക്കുന്നത് തടയാൻ ശ്രമിച്ചുവെന്ന തരത്തിലുള്ള വാർത്തകളെ ജയറാം രമേശ് പൂർണ്ണമായും തള്ളിക്കളഞ്ഞു. മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ ആവശ്യമായ സൗകര്യം ഒരുക്കാനാണ് സോണിയ ഗാന്ധി ആ സമയത്ത് ശ്രമിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വന്ദേമാതരം അതിന്റെ പൂർണ രൂപത്തിലോ ഔദ്യോഗിക രീതിയിലോ കർശനമായി പാലിക്കപ്പെടണമെന്നാണ് ബി.ജെ.പിയും സംഘപരിവാർ സംഘടനകളും നിരന്തരം ഉന്നയിക്കുന്ന ആവശ്യം.

Tags

Share this story

From Around the Web