മുല്ലപ്പെരിയാറിൽ വീണ്ടും ആശങ്ക; ‘152 അടി ജലനിരപ്പ്’ നിലപാടിനെതിരെ സമര സമിതി, പുതിയ ഡാമിന് ആവശ്യം ശക്തമാക്കി
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കയുമായി മുല്ലപ്പെരിയാര്‍ സമര സമിതി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാന്‍ അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നുമുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ നിലപാട് പെരിയാര്‍ തീരത്ത് പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി പറഞ്ഞു.
അണക്കെട്ടില്‍ സുപ്രീംകോടതി നിര്‍ദേശിച്ച കോംപ്രിഹെന്‍സീവ് ഡാം സേഫ്റ്റി ഇവാലുവേഷന്‍ ഉടന്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.പുതിയ ഡാം നിര്‍മിക്കുന്ന കാര്യത്തില്‍ ഇരുസംസ്ഥാനങ്ങളും ധാരണയിലെത്തണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍ കാണുമെന്നും സമര സമിതി കണ്‍വീനര്‍ ഷാജി പി. ജോസഫ് പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ പുതിയ അണക്കെട്ടിനേക്കുറിച്ച് പരാമശമില്ലാത്തത് നിരാശജനകമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് വിജയ് സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.
അറ്റകുറ്റപണികളുമായി മുന്നോട്ടുപോകുമെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും വ്യക്തമാക്കി. സര്‍ക്കാറുകള്‍ മാറിയാലും മുല്ലപ്പെരിയാര്‍ അടക്കം വൈകാരിക വിഷയങ്ങളില്‍ തമിഴ്‌നാടിന് കടുത്ത നിലപാട് തന്നെയെന്ന് വ്യക്തമാക്കുകയാണ് സി. ജോസഫ് വിജയിയുടെത്.
നിയമസഭ സമ്മേളനത്തിന് ശേഷം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് വി.ഡി. സതീശന്‍ പറഞ്ഞതിന് പിറ്റേന്നാണ് തമിഴ്‌നാടിന്റെ നയപ്രഖ്യാപനം. സുപ്രീംകോടതി അനുമതി നല്‍കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ അനുവദിക്കാതെ, പുതിയ അണക്കെട്ട് പണിയുമെന്ന് കേരളം ആവര്‍ത്തുകയാണെന്നുമായിരുന്നു വിമര്‍ശനം.
പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ തടയും. അറ്റകുറ്റപണി നടത്തും. ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാടിന്റെ നയപ്രഖ്യാപനത്തില്‍ പറയുന്നു.അതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് സി. ജോസഫ് വിജയ് സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചത്.
കേരളത്തിനൊപ്പം തമിഴ്‌നാട് ഗവര്‍ണര്‍ കൂടിയായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ കേരളം നിരന്തരമായി ശ്രമിക്കുകയാണെന്നും എന്നാല്‍, ഈ നീക്കങ്ങളെ തമിഴ്‌നാട് ശക്തമായി എതിര്‍ക്കുമെന്നും നിലവിലെ ഡാമിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുന്‍സര്‍ക്കാറുകളുടെ നിലപാട് ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് വിജയ് സര്‍ക്കാറും.