ഇടുക്കിയിലെ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരന് ക്രൂരമർദ്ദനമേറ്റ സംഭവം; അധ്യാപകനെതിരെ അന്വേഷണം ആരംഭിച്ചു
ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.കട്ടപ്പന ഡിഇഒ ക്കാണ് അന്വേഷണ ചുമതല. മർദ്ദനമേറ്റ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയെടുക്കും. കുട്ടിയെ ചൂരൽ കൊണ്ട് മർദ്ദിച്ചു എന്ന് ഹെഡ്മാസ്റ്റർ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.
അധ്യാപകൻ ശിവകുമാറിനെതിരെ നേരത്തെ സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പിടിഎയുടെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി.വിഷയം ഒതുക്കി തീർക്കാൻ നീക്കം നടക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. ഏഴാം ക്ലാസുകാരനെ അധ്യാപകൻ മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി മർദ്ദിച്ചതായാണ് പരാതി. കുട്ടിയെ ചൂരൽ കൊണ്ട് അടിച്ചും മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടിയുമാണ് അധ്യാപകൻ മർദ്ദിച്ചത്. വിദ്യാർത്ഥി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ വണ്ടൻമേട് പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.