മധ്യയൂറോപ്പിലെ ക്രൈസ്തവ ദേവാലയങ്ങളും ചരിത്രപ്രസിദ്ധമായ പുണ്യസ്ഥലങ്ങളും  ജനങ്ങള്‍ക്കായി വാതില്‍ തുറക്കുന്ന വിഖ്യാതമായ ‘നൈറ്റ് ഓഫ് ദി ചര്‍ച്ചസ്’  മെയ് 29 വെള്ളിയാഴ്ച നടക്കും

 
Yu

വിയന്ന/പ്രാഗ്: മധ്യയൂറോപ്പിലെ ക്രൈസ്തവ ദേവാലയങ്ങളും ചരിത്രപ്രസിദ്ധമായ പുണ്യസ്ഥലങ്ങളും  ജനങ്ങള്‍ക്കായി വാതില്‍ തുറക്കുന്ന വിഖ്യാതമായ ‘നൈറ്റ് ഓഫ് ദി ചര്‍ച്ചസ്’ ( ദേവാലയങ്ങളുടെ രാത്രി) മെയ് 29 വെള്ളിയാഴ്ച നടക്കും. ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലായി പത്ത് ലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ഈ വാര്‍ഷിക എക്യുമെനിക്കല്‍ കൂട്ടായ്മയില്‍ നൂറുകണക്കിന് ദേവാലയങ്ങളാണ് പങ്കാളികളാകുന്നത്.  സഭാഭേദമന്യേ വിശ്വാസികള്‍ ദൈവാലയങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുകയും പരസ്പരം പരിചയപ്പെടുകയും ചെയ്യുന്ന ഈ രാത്രിയില്‍ സംഗീതകച്ചേരികള്‍, പ്രദര്‍ശനങ്ങള്‍, പ്രഭാഷണങ്ങള്‍, ഗൈഡഡ് ടൂറുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

സാധാരണ പ്രവേശനമില്ലാത്ത ദൈവാലയത്തോടനുബന്ധിച്ചുള്ള രഹസ്യ അറകള്‍, ഗോപുരങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവ നേരിട്ട് കാണാനുള്ള അപൂര്‍വ അവസരവും ഇതിലൂടെ ലഭിക്കും. ചെക്ക് റിപ്പബ്ലിക്കില്‍ ഈ പരിപാടിയുടെ 18-ാം പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്. ‘ധീരത’ എന്നതാണ് ഈ വര്‍ഷത്തെ പ്രധാന പ്രമേയം. ഒരു പള്ളിയുടെ പടിവാതില്‍ക്കലേക്ക് ആദ്യമായി കാലെടുത്തുവെക്കാന്‍ പോലും ധീരത ആവശ്യമാണെന്ന് പ്രാഗ് ആര്‍ച്ചുബിഷപ് സ്റ്റാനിസ്ലാവ് പ്രിബില്‍  പറഞ്ഞു. ദൈവത്തെയും മനുഷ്യരെയും പരിചയപ്പെടാനുള്ള ഇടങ്ങളാണ് ഈ പള്ളികളും ചാപ്പലുകളുമെന്നും ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.

വിയന്ന ആര്‍ച്ചുബിഷപ്  ജോസഫ് ഗ്രുണ്‍വിഡ്‌ലും ജനങ്ങളെ ഈ രാത്രിയിലേക്ക് സ്വാഗതം ചെയ്തു.  സ്വന്തം ആത്മീയ പാരമ്പര്യങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കാനും, അറിയാത്ത ഇടങ്ങളിലേക്ക് ഭയമില്ലാതെ മനസ് തുറക്കാനുമുള്ള ഒരു വെല്ലുവിളിയാണ് ഈ പരിപാടിയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിയന്നയില്‍ മാത്രം ഈ രാത്രിയില്‍ 170-ലധികം ദേവാലയങ്ങളാണ് സന്ദര്‍ശകര്‍ക്കായി തുറന്നിടുന്നത്. ഇതില്‍ ഒരു പോലീസ് ചാപ്പല്‍ വരെയുണ്ട്! ഗ്രിഗോറിയന്‍ സംഗീതം മുതല്‍ കൊറിയന്‍ ഗായകസംഘങ്ങളുടെ പ്രകടനങ്ങള്‍ വരെ വിയന്നയിലെ ഈ രാത്രിയെ സജീവമാക്കും.

ചെക്ക് റിപ്പബ്ലിക്കിനും  ഓസ്ട്രിയയ്ക്കും പുറമെ സ്ലൊവാക്യയിലും ദൈവാലയങ്ങളുടെ രാത്രിക്ക് വലിയ ജനപങ്കാളിത്തമുണ്ട്. തുറന്നിട്ടിരിക്കുന്ന ഈ ദേവാലയങ്ങള്‍ ജനങ്ങള്‍ക്ക് പ്രാര്‍ത്ഥനയുടെ നിശബ്ദതയില്‍ ദൈവത്തെ തേടാനുള്ള കേന്ദ്രങ്ങളായി മാറുമെന്ന് സ്ലൊവാക്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റും കോസിസെ ആര്‍ച്ചുബിഷപ്പുമായ ബെര്‍ണാഡ് ബോബര്‍ പറഞ്ഞു. നാനാതുറകളിലുള്ള ജനങ്ങള്‍ ഒന്നിച്ച് ദൈവാലയങ്ങള്‍ സന്ദര്‍ശിക്കുന്ന മെയ് 29-രാത്രി യൂറോപ്പിന്റെ സമ്പന്നമായ ക്രൈസ്തവ പൈകൃതത്തിന്റെ പുതിയ കാല അടയാളപ്പെടുത്തല്‍ കൂടെയാണ്.

Tags

Share this story

From Around the Web