ക്രൈസ്തവര്‍ പലായനം ചെയ്യരുത്. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ ജനസംഖ്യ കുറയുന്നതില്‍ ദുഃഖം പ്രകടിപ്പിച്ച് ലെബനോനിലെ മാരോണൈറ്റ് സഭയുടെ പാത്രിയാര്‍ക്കീസായ കര്‍ദ്ദിനാള്‍ ബെച്ചാര റായ്

ബെയ്‌റൂട്ട്: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ ജനസംഖ്യ കുറയുന്നതില്‍ ദുഃഖം പ്രകടിപ്പിച്ച് ലെബനോനിലെ മാരോണൈറ്റ് സഭയുടെ പാത്രിയാര്‍ക്കീസായ കര്‍ദ്ദിനാള്‍ ബെച്ചാര റായ്. മേഖലയില്‍ നിന്നു ക്രൈസ്തവര്‍ പലായനം ചെയ്യരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യുദ്ധത്തിനും ബോംബാക്രമണത്തിനും വിധേയരായി ആര്‍ക്കും ജീവിക്കാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു വിട്ടുപോകേണ്ടി വന്നിട്ടുണ്ടെന്ന് പൊന്തിഫിക്കല്‍ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് ന് നല്‍കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ പറഞ്ഞു.
മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവര്‍ക്ക് ഒരു ദൗത്യമുണ്ട്. മധ്യപൂര്‍വ്വദേശത്തിലെ മുസ്ലീങ്ങളോടൊപ്പം ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുക. ഇവിടെയാണ് തങ്ങളുടെ ദൗത്യം, ഇവിടെയാണ് നാം താമസിക്കേണ്ടതെന്നും പാത്രിയര്‍ക്കീസ് പറഞ്ഞു. സിറിയയില്‍, സാമ്പത്തിക, സുരക്ഷ സാഹചര്യങ്ങളോടൊപ്പം യുദ്ധവുമായി ചേര്‍ന്നു വലിയൊരു ക്രിസ്ത്യന്‍ പലായനത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ ക്രിസ്ത്യന്‍ സമൂഹം ചെറിയ ന്യൂനപക്ഷമല്ലാത്ത ഏക രാജ്യമായ ലെബനോന്‍, മിഡില്‍ ഈസ്റ്റിലെ വിശ്വാസികള്‍ക്ക് പ്രതീക്ഷയുടെ ദീപസ്തംഭമാണ്.
ഇറാഖ്, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളില്‍ ക്രിസ്ത്യാനികളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ലെബനോനില്‍ ക്രൈസ്തവര്‍ക്ക് പ്രാതിനിധ്യം ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് മറ്റു മുസ്ലീം രാജ്യങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ട്, എന്നാല്‍ ലെബനോനിലെ ക്രൈസ്തവര്‍ക്ക്, സഭയെ മാത്രമേ ആശ്രയിക്കാന്‍ കഴിയൂ. ക്രിസ്ത്യാനികള്‍ ദരിദ്രരാണ്, ഭക്ഷണം, മരുന്ന്, ആശുപത്രി പരിചരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ക്രൈസ്തവരെ ബാധിക്കുന്നുണ്ട്. മധ്യപൂര്‍വ്വേഷ്യയിലെ ആഭ്യന്തര പ്രശ്‌നങ്ങളും യുദ്ധങ്ങളും മൂലം ആയിരകണക്കിന് ക്രൈസ്തവര്‍ പലായനം ചെയ്ത പശ്ചാത്തലത്തിലാണ് ലെബനീസ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.