പ്രതിസന്ധികള്‍ക്ക് ഇടയില്‍ നിലനില്‍പ്പിനായുള്ള പോരാട്ടവുമായി മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍

 
crosss


ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യയില്‍ ഉടനീളം സമാനതകളില്ലാതെ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുമ്പോഴും പുതുവര്‍ഷം സമാധാനപൂര്‍ണ്ണമാകുന്ന പ്രതീക്ഷയോടെ ക്രൈസ്തവര്‍. 

ആഭ്യന്തര കലഹങ്ങള്‍, സാമൂഹിക വിവേചനം, വിദ്വേഷ പ്രസംഗം, ദീര്‍ഘകാല സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ മധ്യപൂര്‍വ്വേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ തല ഉയര്‍ത്തുമ്പോള്‍ ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടന്നുവരുന്ന പുനരുദ്ധാരണം, തീര്‍ത്ഥാടന ടൂറിസം, പൊതു ഇടങ്ങളിലെ ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ എന്നിവയ്ക്കുള്ള സര്‍ക്കാര്‍ പിന്തുണ വര്‍ദ്ധിച്ചത് പ്രതീക്ഷ പകരുകയാണ്.

ലെബനോനിലും സിറിയയിലും സ്ഥിതി ഇപ്പോഴും ദുര്‍ബലമാണ്. രാജ്യങ്ങളിലെ ക്രിസ്ത്യന്‍ സമൂഹം ദീര്‍ഘകാല രാഷ്ട്രീയ വിവേചനവും സാമ്പത്തിക തകര്‍ച്ചയും മൂലം ഭാരപ്പെടുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സിറിയയില്‍ ക്രൈസ്തവര്‍ നേരിടുന്ന അരക്ഷിതാവസ്ഥ, ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, ന്യൂനപക്ഷ വിരോധം, അക്രമം എന്നിവ വെല്ലുവിളിയാകുമ്പോള്‍ ചില മേഖലകളില്‍ ഭരണകൂടം നടത്തുന്ന ക്രിയാത്മക നടപടികള്‍ ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകരുകയാണ്. 

ലെബനോനില്‍ ലെയോ പാപ്പ നടത്തിയ സന്ദര്‍ശനം ക്രൈസ്തവര്‍ക്ക് പുതിയ ഊര്‍ജ്ജം പ്രദാനം ചെയ്തിരിന്നു.


കൂട്ടപലായനത്തെ തുടര്‍ന്നു ക്രൈസ്തവ ജനസംഖ്യ സമാനതകളില്ലാത്ത വിധത്തില്‍ കുറഞ്ഞ ഇറാഖിലും സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്. ഇന്നു ജനസംഖ്യയുടെ ഏകദേശം 1% മാത്രമാണ് ക്രൈസ്തവര്‍. 

ഇസ്ലാമിക് സ്റ്റേറ്റ്‌സ് തീവ്രവാദികളും ആഭ്യന്തര യുദ്ധങ്ങളും ഏല്പിച്ച കനത്ത മുറിവുകളില്‍ നിന്നു കരകയറുവാന്‍ ശ്രമിക്കുന്ന ഇറാഖി ക്രൈസ്തവര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പലായനം ചെയ്യുന്നതാണ് യാഥാര്‍ത്ഥ്യം. 

പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ രാജ്യത്തെ ക്രിസ്ത്യന്‍ സാന്നിധ്യത്തെ തകര്‍ക്കുകയായിരിന്നു.

ദേവാലയങ്ങളും ആശ്രമങ്ങളും പുനര്‍നിര്‍മ്മിക്കപ്പെടുന്നുണ്ടെങ്കിലും, ദീര്‍ഘകാല നിലനില്‍പ്പ് അനിശ്ചിതത്വത്തിലാക്കുകയാണ്. എങ്കിലും പ്രതീക്ഷയോടെ ജീവിതത്തെ കരുപിടിപ്പിക്കാന്‍ ഇറാഖി ക്രൈസ്തവരില്‍ ഒരു ഭാഗം ശ്രമിക്കുന്നുണ്ടെന്നതും പ്രതീക്ഷ പകരുന്നുണ്ട്. 

കൊടിയ പീഡനം അരങ്ങേറിയ മധ്യപൂര്‍വ്വേഷ്യയില്‍ ക്രൈസ്തവര്‍ക്ക് ഇടയില്‍ സഹായവുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് ഉള്‍പ്പെടെയുള്ള സംഘടനകളും സജീവമാണ്. 

പുതുവര്‍ഷത്തില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍.


 

Tags

Share this story

From Around the Web