മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകം: പെൺകുട്ടിയുടെ ഫോൺ ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ടെന്ന് എറണാകുളം റൂറൽ എസ്പി
എറണാകുളം മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതത്തിന് കൂടുതൽ വിവരങ്ങൾ പുറത്ത്. ആറാം തീയതി ആണ് ചിത്രപ്രിയയെ കാണാനില്ലെന്ന പരാതി ലഭിച്ചത്. എട്ടാം തീയതി കൂട്ടുകാരായ മൂന്നു പേരെ ചോദ്യം ചെയ്തിരുന്നു. ഒൻപതാം തീയതി നാട്ടുകാർ മൃതദേഹം കണ്ടു. തുടർന്ന് ശാസ്ത്രീയ പരിശോധനയും പത്താം തീയതി പോസ്റ്റ്മോർട്ടവും നടത്തിയെന്ന് എറണാകുളം റൂറൽ എസ്പി എം ഹേമലത പറഞ്ഞു.
പ്രതി അലൻ റിമാൻഡിലാണ്. മറ്റാരെങ്കിലും ഉൾപെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. കൂടുതൽ തെളിവുകൾ തേടുന്നുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. പെൺകുട്ടിയുടെ ഫോൺ ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട് എന്നും എറണാകുളം റൂറൽ എസ്പി എം ഹേമലത പറഞ്ഞു.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തി പറമ്പിൽ വീട്ടിൽ 19 വയസുള്ള ചിത്രപ്രിയ കൊല്ലപ്പെട്ട സംഭവത്തിലാണ് പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ പോലീസ് പിടികൂടിയത്. കൊറ്റാമം സ്വദേശി 21 വയസുള്ള അലൻ ആണ് പിടിയിലായത്. ബംഗളുരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർത്ഥിയായ ചിത്രപ്രിയയും അലനും സൗഹൃദത്തിലായിരുന്നു. ഫോണില്‍ മറ്റൊരു യുവാവിനൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടതിൻ്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മദ്യലഹരിയിൽ പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചതായി അലൻ പോലീസിനോട് കുറ്റസമ്മതം നടത്തി. മയക്കുമരുന്നിന് അടിമയാണോ പ്രതിയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ബംഗളുരുവിൽ നിന്നും ഒരാഴ്ച മുമ്പ് വീട്ടിൽ എത്തിയ ചിത്രപ്രിയയെ ശനിയാഴ്ചയാണ് കാണാതായത്. മെഡിക്കൽ ഷോപ്പിലേക്ക് പോകുന്നത് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ശനിയാഴ്ച രാത്രി തന്നെ വീട്ടുകാർ കാലടി പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ച പോലീസ് പ്രതിക്കൊപ്പം പെൺകുട്ടി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. മറ്റ് രണ്ടു പേരെ കൂടി ഈ സിസിടിവി ദൃശ്യത്തിൽ കണ്ടെങ്കിലും അവർക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് നിഗമനം.
ശനിയാഴ്ച ചിത്രപ്രിയയുടെ ഫോണിലേക്ക് നിരവധി തവണ അലൻ വിളിച്ചതായും കണ്ടെത്തി. ഞായറാഴ്ച തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. മൃതദേഹം കണ്ടെത്തിയ പ്രദേശത്തിന് സമീപം ഇരുവരും ബൈക്കിൽ വന്നതായി പ്രതി സമ്മതിച്ചു. മണപ്പാട്ട് ചിറ പ്രദേശത്ത് ഉൾപ്പെടെ ഞായറാഴ്ച വൈകിട്ട് പോലീസ് തിരച്ചിൽ നടത്തിയെങ്കിലും ചിത്രപ്രിയയെ കണ്ടെത്തിയല്ല. അന്വേഷണം തുടരുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മണപ്പാട്ട് ചിറ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.
തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു മടങ്ങിയ നാട്ടുകാരാണ് ദുർഗന്ധം അനുഭവപ്പെട്ടതിനെ ഇവിടെ തിരച്ചിൽ നടത്തിയത്. തലക്ക് പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് രണ്ടു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. മൃതദേഹത്തിന് സമീപത്തു നിന്നും രക്തക്കറയുള്ള വെട്ടുകല്ല് പോലീസ് കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയ്ക്കായി ഈ കല്ലും പോലീസ് കൈമാറിയിട്ടുണ്ട്.