യൂറോപ്യന്‍ അതിര്‍ത്തികളില്‍ കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കണം: സേവ് ദി ചില്‍ഡ്രന്‍

​​​​​​​

 
save the children


ഗ്രീസ്, ഇറ്റലി, ഫിന്‍ലന്‍ഡ്, സ്‌പെയിന്‍, പോളണ്ട് തുടങ്ങി, യൂറോപ്യന്‍ യൂണിയന്റെ ബാഹ്യ അതിര്‍ത്തികളില്‍ ശിശുക്കളുടെയും കൗമാരക്കാരുടെയും സുരക്ഷിതമായ ജീവിതത്തിന് പ്രതിസന്ധിയുയര്‍ത്തുന്ന അവസ്ഥയുണ്ടെന്ന് കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന സേവ് ദി ചില്‍ഡ്രന്‍ അന്താരാഷ്ട്രസംഘടന. 

ജൂണ്‍ 18 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, യൂറോപ്പിലേക്കെത്തുന്ന കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച വിഷയത്തെക്കുറിച്ച് സംഘടന പ്രസ്താവന നടത്തിയത്.

കുടിയേറ്റവും അഭയസാധ്യതകളും സംബന്ധിച്ച യൂറോപ്പ്യന്‍ യൂണിയന്‍ ഉടമ്പടി പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പായി, ചില രാജ്യങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവരെ തടഞ്ഞുവയ്ക്കാനും, കുടിയേറ്റക്കാര്‍ക്കായുള്ള സംരക്ഷണസാധ്യത ലഭിക്കാനുള്ള അവസരം കുറയ്ക്കാനും വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് സേവ് ദി ചില്‍ഡ്രന്‍ ഇത്തരമൊരു പത്രക്കുറിപ്പിറക്കിയത്.

 ജൂണ്‍ 20-ന് അഭയാര്‍ത്ഥികള്‍ക്കായുള്ള അന്താരാഷ്ട്രദിനം ആചരിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തില്‍, കുട്ടികളുടെ സുരക്ഷിതത്വത്തിനും അവകാശങ്ങള്‍ക്കും പ്രാമുഖ്യം കൊടുക്കാന്‍ സംഘടന ആവശ്യപ്പെട്ടു.

കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കാന്‍വേണ്ടിയുള്ള ഉടമ്പടി കുട്ടികളെ, പ്രത്യേകിച്ച് മറ്റാരും ഒപ്പമില്ലാത്ത കുട്ടികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന്, കുടിയേറ്റക്കാരായ കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനങ്ങളുടെ കൂടി വെളിച്ചത്തില്‍ സംഘടന വ്യക്തമാക്കി.

 നിരവധി പ്രതിസന്ധികളാണ് അഭയാര്‍ത്ഥികളായെത്തുന്ന കുട്ടികള്‍ യൂറോപ്യന്‍ അതിര്‍ത്തികളില്‍ നേരിടേണ്ടിവരുന്നത്. 2026 ജൂണ്‍ മാസത്തോടെയായിരിക്കും, കുടിയേറ്റക്കാരെ യൂറോപ്പില്‍ സ്വീകരിക്കുന്നത് സംബന്ധിച്ച ഉടമ്പടി പ്രാബല്യത്തില്‍ വരിക.

ദേശീയസുരക്ഷയുടെ പേരില്‍, പ്രായപൂര്‍ത്തിയാകാത്തവരെ തടങ്കലില്‍ വയ്ക്കാനും, യൂറോപ്പില്‍ അഭയം തേടാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനുമടക്കമുള്ള നിയമങ്ങളാണ് ചില രാജ്യങ്ങള്‍ സ്വീകരിച്ചുവരുന്നത്. പലയിടങ്ങളിലും കുട്ടികളെ തെറ്റായ രീതിയില്‍, മുതിര്‍ന്നവരുടെ ഗണത്തില്‍പ്പെടുത്തുകയും, അവര്‍ക്കുവേണ്ട നിയമ, ചികിത്സാസൗകര്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സംഘടന അറിയിച്ചു.

പുതിയ കുടിയേറ്റനിയമങ്ങളുടെ കൂടി പശ്ചാത്തലത്തില്‍, പ്രായപൂര്‍ത്തിയാകാത്തവരെ തടവില്‍ വയ്ക്കുകയോ, അഭയത്തിനുള്ള സാധ്യതകള്‍ നിഷേധിക്കകയോ ചെയ്യരുതെന്ന് യൂറോപ്യന്‍ അംഗരാജ്യങ്ങളോട് സേവ് ദി ചില്‍ഡ്രന്‍ അഭ്യര്‍ത്ഥിച്ചു.

Tags

Share this story

From Around the Web