യൂറോപ്പിലെയും മധ്യേഷ്യന്‍ രാജ്യങ്ങളിലെയും കുട്ടികള്‍ കടുത്ത ശിക്ഷകള്‍ക്ക് വിധേയരാകുന്നുവെന്ന് യൂണിസെഫ്

 
CHILDREN



യൂറോപ്പ്:യൂറോപ്പിലും മധ്യേഷ്യന്‍ രാജ്യങ്ങളിലുമുള്ള മൂന്നിലൊന്ന് കുട്ടികളും തങ്ങളുടെ വീടുകളില്‍ ശാരീരിക ശിക്ഷാനടപടികള്‍ക്ക് വിധേയരാകുന്നുവെന്നും, മൂന്നില്‍ രണ്ടുപേര്‍ എന്ന നിലയില്‍ കുട്ടികള്‍ മാനസികമായ ആക്രമണങ്ങള്‍ നേരിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. 


ഒക്ടോബര്‍ 14 ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ടിലാണ് പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് സംഘടന അറിയിച്ചത്.

കുട്ടികളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടവരില്‍നിന്നാണ് യൂറോപ്പിലെയും മധ്യേഷ്യയിലെയും കുട്ടികള്‍ കൂടുതല്‍ ശിക്ഷകള്‍ ഏറ്റുവാങ്ങുന്നതെന്നും നിരവധി കുട്ടികളുടെ ബാല്യം അതിക്രമങ്ങളുടെ അനുഭവങ്ങള്‍ പേറുന്നതാണെന്നും യൂറോപ്പിലേക്കും മധ്യേഷ്യയിലേക്കുമുള്ള ശിശുക്ഷേമനിധിയുടെ പ്രാദേശിക ഡയറക്ടര്‍ റെജീന ദേ ദൊമിനിച്ചിസ് പ്രസ്താവിച്ചു.

എല്ലാത്തരം ശാരീരികശിക്ഷകളും നിരോധിക്കപ്പെടണമെന്നത് അടിസ്ഥാനപരമായ കാര്യമാണെന്ന് ഓര്‍മ്മിപ്പിച്ച യൂണിസെഫ് പ്രതിനിധി, അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി മാതാപിതാക്കള്‍ക്കും ഫലപ്രദമായ സംരക്ഷണമാര്‍ഗ്ഗങ്ങള്‍ക്കും വേണ്ട പിന്തുണ നല്‍കുന്നതിന് സര്‍ക്കാരുകള്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു.

ശാരീരിക ശിക്ഷകളും, മനസികപീഡനങ്ങളും ഉപകാരപ്രദമല്ലെന്ന് അറിയാമെങ്കിലും പല മാതാപിതാക്കളും ഈ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നുണ്ടെന്നും, കുട്ടികളുടെ വളര്‍ച്ചാ, വികസനാമേഖലകളില്‍ ഇവയുളവാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അവര്‍ക്ക് ശരിയായ അറിവില്ലെന്നും ശിശുക്ഷേമനിധി എഴുതി. 


ഇങ്ങനെ അക്രമങ്ങളും ശിക്ഷാനടപടികളും സഹിച്ച് വളരുന്ന കുട്ടികളില്‍ കൂടുതല്‍ അക്രമവാസനയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സംഘടന വ്യക്തമാക്കി.

യൂറോപ്പിലെയും മധ്യേഷ്യയിലെയും 55 രാജ്യങ്ങളില്‍ 38-ലും കുട്ടികളുടെമേലുള്ള ശാരീരികശിക്ഷ നിരോധിച്ചിട്ടുണ്ടെന്ന് ശിശുക്ഷേമനിധി അറിയിച്ചു.

ലൈംഗികപീഡനങ്ങള്‍

യൂണിസെഫ് നടത്തിയ പഠനങ്ങള്‍ അനുസരിച്ച്, യൂറോപ്പിലെ പത്തൊന്‍പത് രാജ്യങ്ങളില്‍ ഒന്നിനും പതിനാലിനും ഇടയില്‍ ശതമാനം പെണ്‍കുട്ടികളും അവര്‍ക്ക് പതിനഞ്ച് വയസ്സെത്തുന്നതിന് മുന്‍പ് ലൈംഗികപീഡനങ്ങള്‍ക്കിരകളായതായി അറിയിച്ചുവെന്നും എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലേറെയാകാമെന്നും സംഘടന വ്യക്തമാക്കി.

കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച കണ്‍വെന്‍ഷന്‍ അനുസരിച്ചും, 2030 സുസ്ഥിരവികസന അജണ്ടയുടെ ആഗോളപ്രതിബദ്ധതയനുസരിച്ചും, കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കേണ്ടത് ഒരു കടമയാണെന്ന് യൂണിസെഫ് ഓര്‍മ്മിപ്പിച്ചു.
 

Tags

Share this story

From Around the Web