എല്‍ജിബിടി പാഠ്യപദ്ധതിയില്‍ നിന്ന് മക്കളെ ഒഴിവാക്കാം. രക്ഷിതാക്കള്‍ക്ക് അനുകൂലമായി യുഎസ് സുപ്രീംകോടതി വിധി

 
us supreme court


വാഷിംഗ്ടണ്‍ ഡിസി: എല്‍ജിബിടി പാഠങ്ങള്‍ പഠിക്കുന്നതില്‍ നിന്ന് കുട്ടികളെ ഒഴിവാക്കാന്‍ അനുവദിക്കാത്തതിനെതിരെ  കേസ് ഫയല്‍ ചെയ്ത രക്ഷിതാക്കള്‍ക്ക് അനുകൂലമായി യുഎസ് സുപ്രീം കോടതി വിധി. വിവാദപരമായ പാഠങ്ങള്‍ പഠിക്കുന്നതില്‍ നിന്ന് ഒഴിവ് നല്‍കാനുള്ള താല്‍ക്കാലിക വിധി പുറപ്പെടുവിച്ച കോടതി, തുടര്‍നടപടികള്‍ക്കായി കേസ് കീഴ്ക്കോടതിക്ക് കൈമാറി.

സ്വവര്‍ഗ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വായനാ സാമഗ്രികള്‍ ചില മൂല്യങ്ങളെയും വിശ്വാസങ്ങളെയും ആഘോഷിക്കേണ്ട കാര്യങ്ങളായും ചില വിപരീത മൂല്യങ്ങളെയും വിശ്വാസങ്ങളെയും നിരസിക്കേണ്ട കാര്യങ്ങളായും അവതരിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഈ വസ്തുക്കള്‍ കേവലം വെളിപ്പെടുത്തലിന് അപ്പുറത്തേക്ക് പോകുന്നതായും മാതാപിതാക്കളുടെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതായും ജസ്റ്റിസുമാര്‍ പറഞ്ഞു. 

വിദ്യാഭ്യാസ നയപ്രകാരം, സ്‌കൂള്‍ ബോര്‍ഡ് പരിമിതമായ സാഹചര്യങ്ങളില്‍ മാത്രമേ 'ഓപ്റ്റ്-ഔട്ടുകള്‍' അനുവദിച്ചിട്ടുള്ളൂ. രണ്ടില്‍ കൂടുതല്‍ ലിംഗഭേദങ്ങള്‍ ഉണ്ടെന്നും, ഒരു ആണ്‍കുട്ടിക്ക് പെണ്‍കുട്ടിയാകാമെന്നും, സ്വവര്‍ഗ വിവാഹങ്ങള്‍ ധാര്‍മ്മികമാണെന്നും തുടങ്ങിയ വീക്ഷണങ്ങളെ അംഗീകരിക്കുന്ന പാഠ്യപദ്ധതിയില്‍ നിന്ന് 'ഓപ്റ്റ്-ഔട്ടുകള്‍' അനുവദിച്ചിട്ടില്ല. 

പ്രീസ്‌കൂളിലെ 3 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കുള്ള പാഠ്യപദ്ധതി  പോലും ഇത്തരം  ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

തര്‍ക്കത്തില്‍ ഉള്‍പ്പെട്ട ഒരു പുസ്തകം, 'പ്രൈഡ് പപ്പി', സ്വവര്‍ഗാനുരാഗ പ്രൈഡ് പരേഡിനെക്കുറിച്ചുള്ള ഒരു കഥയാണ്.  പ്രീസ്‌കൂള്‍ കുട്ടികളെ അക്ഷരങ്ങള്‍ പഠിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഈ കഥയില്‍ 'ഡ്രാഗ് ക്വീന്‍, ഗേ റൈറ്റ്സ് ആക്ടിവിസ്റ്റ്, വേശ്യ' എന്നീ പദങ്ങള്‍  ഉപയോഗിക്കുന്നു എന്നത് പാഠ്യപദ്ധതിയിലൂടെ കുട്ടികളിലേക്ക് കുത്തിവയ്ക്കപ്പെടുന്ന തെറ്റായ സന്ദേശങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നു. 

 നേരത്തെ മേരിലാന്‍ഡ് ഡിസ്ട്രിക്റ്റിനായുള്ള യു.എസ്. ഡിസ്ട്രിക്റ്റ് കോടതിയും 4-ആം സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സും മാതാപിതാക്കള്‍ക്കെതിരായ വിധിയാണ് പുറപ്പെടുവിച്ചിരുന്നത്. കുട്ടികളെ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും അവര്‍ക്ക് ഈ വിഷയങ്ങളില്‍ ഒരു തിരഞ്ഞെടുപ്പ് നടത്താനും അവകാശമില്ലെന്നുമായിരുന്നു കീഴ്ക്കോടതികളുടെ വിധി. ഈ പശ്ചാത്തലത്തിലാണ്  മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കുട്ടികളുടെ വിദ്യാഭ്യാസത്തിലുള്ള രക്ഷാകര്‍തൃ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് യുഎസ് കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം സുപ്രീം കോടതിയെ പ്രശംസിച്ചു.
 

Tags

Share this story

From Around the Web