വത്തിക്കാന്‍ സ്ഥാനപതിആര്‍ച്ചുബിഷപ് ജിറേല്ലിക്ക് സിസിബിഐ യാത്രയപ്പു നല്‍കി

 
Vatican

ന്യൂഡല്‍ഹി: ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാന്‍ സ്ഥാനപതിയായി (അപ്പസ്‌തോലിക് നുണ്‍ഷ്യോ) സേവനമനുഷ്ഠിച്ച ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലിക്ക് ഇന്ത്യയിലെ ലത്തീന്‍  കത്തോലിക്കാ മെത്രാന്‍ സമിതി (സിസിബിഐ) യാത്രയയപ്പ് നല്‍കി. ഡല്‍ഹിയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യേച്ചറിലായിരുന്നു യാത്രയയപ്പ് സമ്മേളനം നടന്നത്.

സിസിബിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, സിസിബിഐ വൈസ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ, ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ആഗ്ര ആര്‍ച്ചുബിഷപ് ഡോ. റാഫി മഞ്ഞളി എന്നിവരും ഉത്തരേന്ത്യയില്‍ നിന്നുള്ള പതിനഞ്ചിലധികം ബിഷപ്പുമാരും വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. 

ആര്‍ച്ചുബിഷപ് ഡോ. ജിറെല്ലി ഇന്ത്യയിലെ സഭയ്ക്ക് നല്‍കിയ സേവനങ്ങള്‍ക്ക് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ നന്ദി പറഞ്ഞു. ഇന്ത്യയിലെ സേവനം വെല്ലുവിളികള്‍ നിറഞ്ഞതും എന്നാല്‍ അത്യന്തം സമ്പന്നവുമായിരുന്നുവെന്ന് ഡോ. ജിറേല്ലി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന ആചാ രങ്ങളും സാംസ്‌കാരിക-ഭാഷാ-വംശീയ പൈതൃകവു മുള്ള ഭാരത സഭ ഊര്‍ജ്ജസ്വലവും മനോഹരവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ ആര്‍ച്ചുബിഷപ്  ജിറേല്ലിക്ക് ഉപഹാരം നല്‍കി. ആര്‍ച്ചുബിഷപ്പുമാരായ ഡോ. പീറ്റര്‍ മച്ചാഡോയും ഡോ. അനില്‍ കൂട്ടോയും ചേര്‍ന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ഭാരതത്തിലെ ലത്തീന്‍ സഭയ്ക്ക് വേണ്ടിയുള്ള കൃതജ്ഞതാപത്രം സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ കൈമാറി.

ഇന്ത്യയിലെ സേവനം പൂര്‍ത്തിയാക്കിയ ആര്‍ച്ചുബിഷപ് ഡോ. ജിറെല്ലിയെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ക്രൊയേഷ്യന്‍ സ്ഥാനപതിയായിട്ടാണ് നിയമിച്ചിരിക്കുന്നത്. 2021 മാര്‍ച്ച് 13 മുതല്‍ 2026 ഏപ്രില്‍ 23 വരെയായിരുന്നു ആര്‍ച്ചുബിഷപ് ജിറെല്ലിയുടെ ഇന്ത്യയിലെ സേവന കാലാവധി.

Tags

Share this story

From Around the Web