മിഡില്‍ ഈസ്റ്റില്‍ വെടിനിര്‍ത്തല്‍ വേണം: സിബിസിഐ വനിതാ കൗണ്‍സില്‍ പ്രമേയം

 
iran


ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റില്‍ തുടരുന്ന രൂക്ഷമായ യുദ്ധ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘം നേതൃത്വം നല്‍കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ 'കൗണ്‍സില്‍ ഫോര്‍ വുമണ്‍' കേന്ദ്ര സര്‍ക്കാരിനോടും ലോക നേതാക്കളോടും അഭ്യര്‍ത്ഥിച്ചു.

അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന വനിതകളുടെ പ്രതിനിധികളാണ് ഐക്യകണ്ഠേന ഈ പ്രമേയം  പാസാക്കിയത്.

യു.എസ്, ഇസ്രായേല്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെയും പരിസര പ്രദേശങ്ങളെയും ബാധിച്ചിരിക്കുന്ന നിലവിലെ യുദ്ധസാഹചര്യം പതിനായിരക്കണക്കിന് നിരപരാധികളുടെ ജീവഹാനിക്കും കഠിനമായ ദുരിതങ്ങള്‍ക്കും കാരണമാകുന്നുവെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

യുദ്ധക്കെടുതി അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഭക്ഷണം, മരുന്ന്, ശുദ്ധജലം, പാര്‍പ്പിടം എന്നിവ തടസ്സമില്ലാതെ ലഭിക്കാന്‍  സുരക്ഷിത പാത ഒരുക്കണമെന്നും വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍  അവസാനിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

 യുദ്ധത്തിന്റെ കടുത്ത ആഘാതം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഓരോ മനുഷ്യജീവന്റെയും പവിത്രത ഉയര്‍ത്തിപ്പിടിക്കാന്‍ ലോക നേതാക്കള്‍ക്ക് ബാധ്യതയുണ്ട്; പ്രമേയത്തില്‍ പറയുന്നു.

യുദ്ധത്തിന് ഇരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കൗണ്‍സില്‍, മേഖലയില്‍ സമാധാനം പുലരുന്നതുവരെ പ്രാര്‍ത്ഥനകളും ബോധവല്ക്കരണ പ്രവര്‍ത്തനങ്ങളും തുടരുമെന്നും അറിയിച്ചു. ഭാരത സര്‍ക്കാരിനും ഐക്യരാഷ്ട്ര രക്ഷാസമിതിക്കും പ്രമേയത്തിന്റെ പകര്‍പ്പ് ഉടന്‍ കൈമാറുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Tags

Share this story

From Around the Web