ദളിത് ക്രിസ്ത്യാനികളുടെ അവകാശ പോരാട്ടം ശക്തമാക്കാന്‍ സിബിസിഐ; അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി

 
Dalith

ന്യൂഡല്‍ഹി: രാജ്യത്തെ ദളിത് ക്രൈസ്തവരുടെ ദീര്‍ഘകാലമായുള്ള നിയമപരവും സാമൂഹികവുമായ അവകാശ പോരാട്ടങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകരാന്‍ കത്തോലിക്ക മെത്രാന്‍ സമിതി  (സിബിസിഐ) കര്‍മ്മരേഖ തയ്യാറാക്കുന്നു. ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിലനില്ക്കുന്ന കേസിന്റെ പുരോഗതി വിലയിരുത്തിയ യോഗം, ദളിത് ക്രിസ്ത്യാനികളുടെ സമുദായ ശാക്തീകരണത്തി നായുള്ള നിര്‍ണ്ണായക തീരുമാനങ്ങളും കൈക്കൊണ്ടു.

സിബിസിഐ എസ്.സി/ബി.സി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പുതുതായി ചുമതലയേറ്റ ഭാരവാഹികളുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ദ്വിദിന യോഗത്തിലാണ് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കിയത്. 

സിബിസിഐ എസ്.സി/ബി.സി വിഭാഗം ചെയര്‍മാനും ഏലൂര്‍ രൂപതാ മെത്രാനുമായ ഡോ. ജയറാവു പൊലിമേര, ജബുവ ബിഷപ് ഡോ. പീറ്റര്‍ റുമല്‍ ഖരാഡി, കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ പങ്കെടുത്തു.

ദളിത് ക്രിസ്ത്യാനികളുടെ സംവരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന പ്രധാന കേസിലെ മുഖ്യഹര്‍ജിക്കാരനായ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമായി മെത്രാന്മാര്‍ കൂടിക്കാഴ്ച നടത്തി. കേസിന്റെ നിലവിലെ അവസ്ഥയും സമീപകാല നിയമവികാസങ്ങളും ചര്‍ച്ച ചെയ്തു. ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ് നടത്തുന്ന മറ്റ് അഭിഭാഷകരുമായും തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തി. 

ദളിത് ക്രിസ്ത്യാനികള്‍ രൂപതകളിലും പൊതുസമൂഹത്തിലും നേരിടുന്ന വെല്ലുവിളികള്‍ മെത്രാന്മാര്‍ യോഗത്തില്‍ പങ്കുവെച്ചു. സഭയ്ക്കുള്ളിലെയും പുറത്തെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപതാ തലത്തിലും ദേശീയ തലത്തിലും കൃത്യമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് ബിഷപ് ജയറാവു പൊലിമേര പറഞ്ഞു. സഭയ്ക്കുള്ളിലും സമൂഹത്തിലും ശാക്തീകരണം അനിവാര്യമാണെന്നും ദളിത് ക്രിസ്ത്യാനികളുടെ സാമൂഹികാവസ്ഥയില്‍ ഇനിയും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും യോഗം വിലയിരുത്തി.

‘വിദ്യാഭ്യാസം, തൊഴില്‍, സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ അവസരങ്ങള്‍ എന്നിവയിലൂടെ ദളിത് ക്രിസ്ത്യാനികളെ ശാക്തീകരിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. സഭ ഇതിനകം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, ദൃശ്യമായ മാറ്റമുണ്ടാക്കാന്‍ കൂടുതല്‍ ശക്തവും സുസ്ഥിരവു മായ ഇടപെടലുകള്‍ ആവശ്യമാണെന്ന് സിബിസിഐ എസ്.സി/ബി.സി കമ്മീഷന്‍ സെക്രട്ടറി ഫാ. വിജയ് കുമാര്‍ നായക് ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web