അംഗോളയില്‍ കത്തോലിക്ക വൈദികനു നേരെ കത്തിയാക്രമണം; തലനാരിഴയ്ക്കു രക്ഷപ്പെട്ടു
ലുവാണ്ട: അംഗോളയിലെ ലുവാണ്ടയില്‍ കത്തോലിക്ക വൈദികന്‍ കത്തിയാക്രമണത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ലുവാണ്ട അതിരൂപതയിലെ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മോറോ ബെന്റോ ഇടവക ഓഫീസിനുള്ളിൽവെച്ചാണ് ആക്രമണമുണ്ടായത്.
ഫെബ്രുവരി 28 ന് രാവിലെ 7:30ന് ഇടവകയ്ക്കുള്ളിലെ പാസ്റ്ററൽ സെന്ററിൽവെച്ചാണ് ക്ലരീഷ്യൻസ് സന്യാസ സമൂഹാംഗമായ ഫാ. ഇനാസിയോ കഹാംബയെ കൊലപ്പെടുത്താന്‍ അക്രമി ശ്രമിച്ചത്.
വൈദികന്റെ പെട്ടെന്നുള്ള പ്രതികരണവും ഇടവകക്കാരുടെ സമയോചിത ഇടപെടലുമാണ് കൊലപാതക സാധ്യത വിഫലമാക്കിയത്. 27 വയസ്സുള്ള ആൽസിഡെസ് പിലുക എന്നയാളാണ് അക്രമിയെന്നു തിരിച്ചറിഞ്ഞു.
ഇയാളെ പോലീസിന് കൈമാറി. രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം, തൊപ്പി കൊണ്ട് വായ മൂടിക്കെട്ടിയ നിലയിലാണ് ഓഫീസിലേക്ക് പ്രവേശിച്ചതെന്നും ഇത് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കുകയും കത്തി പുറത്തെടുത്ത് "നിന്നെ കൊല്ലും” എന്നു ഭീഷണി മുഴക്കുകയുമായിരിന്നുവെന്ന് ഫാ. ഇനാസിയോ എസിഐ ആഫ്രിക്കയോട് വെളിപ്പെടുത്തി.
അംഗോളയിൽ പള്ളികൾക്കും മിഷ്ണറിമാർക്കും നേരെയുള്ള ആക്രമണങ്ങൾ ആശങ്കാജനകമായി വർദ്ധിച്ചുവരികയാണ്. ബെൻഗുവേലയിൽ ഇറ്റാലിയൻ വൈദികന് നേരെ അടുത്തിടെ ആക്രമണമുണ്ടായിരിന്നു.
പള്ളികൾക്കു നേരെയുള്ള ആക്രമണവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. അംഗോളയില്‍ ഭൂരിഭാഗം പേരും പിന്തുടരുന്നത് ക്രൈസ്തവ വിശ്വാസമാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 80%–90% പേരും ക്രൈസ്തവരാണ്.