നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. നാല് ദിവസങ്ങൾക്കു ശേഷമാണ് മോചനം

അബൂജ: വടക്കൻ-മധ്യ നൈജീരിയയിലെ കോഗി സംസ്ഥാനത്തെ ഒലമാബോറോ പ്രാദേശിക പരിധിയില്‍ നിന്നു തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. അഗലിഗ-എഫാബോയിലെ സെന്റ് പോൾസ് ഇടവക വികാരിയായ ഫാ. വിൽഫ്രഡ് എസെംബയ്ക്കാണ് സായുധധാരികളില്‍ നിന്നു മോചനം ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ 13 ശനിയാഴ്ച ഇമാനെയ്ക്കും ഒഗുഗുവിനും ഇടയിലുള്ള റോഡിൽ നിന്നാണ് അജ്ഞാതരായ ആയുധധാരികള്‍ വൈദികനെയും യാത്രക്കാരെയും തട്ടിക്കൊണ്ടുപോയത്.
നാലു ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ വൈദികനു മോചനം ലഭിക്കുകയായിരിന്നു. തട്ടിക്കൊണ്ടുപോയ അക്രമികളെ കണ്ടെത്താൻ സുരക്ഷാസേന പരിശോധന തുടരുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഇതേ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലാണിത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നൈജീരിയയിൽ 145 കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് നൈജീരിയയിലെ കത്തോലിക്കാ ബിഷപ്പുമാർ നേരത്തെ പുറത്തിറക്കിയ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരിന്നു.
ഇതിൽ പതിനൊന്ന് വൈദികരും കൊല്ലപ്പെട്ടു. തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും പ്രധാനമായും നടത്തുന്നത് ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ, ഐഎസ്ഡബ്ല്യുഎപി തുടങ്ങിയ ഇസ്ലാമിക/ജിഹാദി ഗ്രൂപ്പുകളാണെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തലുണ്ടായിരിന്നു.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും അധികം ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ അരങ്ങേറുന്ന രാജ്യമാണ് ഇന്ന് നൈജീരിയ.