ട്രംപിന്റെ വധശിക്ഷ അനുകൂല നയത്തെ അപലപിച്ച് കത്തോലിക്ക സംഘടന

വാഷിംഗ്ടൺ ഡി.സി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയില്‍ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന ആർക്കും വധശിക്ഷ നൽകണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെ അപലപിച്ച് കത്തോലിക്ക സംഘടന.
കാത്തലിക് മൊബിലൈസിംഗ് നെറ്റ്‌വർക്ക് എന്ന സംഘടനയാണ് രംഗത്തുവന്നിരിക്കുന്നത്.
"തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യിൽ ആരെങ്കിലും ഒരാളെ കൊന്നാൽ, ഞങ്ങൾ വധശിക്ഷ ആവശ്യപ്പെടും, ഇത് വളരെ ശക്തമായ ഒരു പ്രതിരോധ നടപടിയാണ്, അത് കേട്ട എല്ലാവരും സമ്മതിക്കുന്നു" എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
മറ്റ് അമേരിക്കൻ നഗരങ്ങളെപ്പോലെ, വാഷിംഗ്ടൺ ഡി.സി.യും കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അവയെ അവഗണിക്കാൻ കഴിയില്ലെന്നും എന്നാല്‍ പ്രതിവിധി വധശിക്ഷയായിരിക്കണമെന്ന് നിർദ്ദേശിക്കുന്നത് ഏറ്റവും തെറ്റായ ഒരു സമീപനമാണെന്നു കാത്തലിക് മൊബിലൈസേഷൻ നെറ്റ്‌വർക്കിന്റെ പ്രസിഡന്റ് ക്രിസാൻ വൈലൻകോർട്ട് മർഫി കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
ദ്രോഹത്തിന് മറുപടിയായി വധശിക്ഷ ഫലപ്രദമായ പരിഹാരം വാഗ്ദാനം ചെയ്യുന്നില്ലായെന്നും അവര്‍ വ്യക്തമാക്കി.
വധശിക്ഷയെ എതിർക്കുന്നതിനും തടവിലാക്കപ്പെട്ട ആളുകളുടെ മാനുഷിക അന്തസ്സ് സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികളില്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കാത്തലിക് മൊബിലൈസിംഗ് നെറ്റ്‌വർക്ക്. ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു കത്തോലിക്കാസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു.
ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു.
വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് സഭ പ്രഖ്യാപിച്ചിരിന്നു.