അടുത്ത ആക്രമണം പള്ളിക്കുള്ളിലാകാന്‍ അധികം താമസമില്ല, നിയന്ത്രിക്കേണ്ടത് ഭരണാധികാരികള്‍: കാതോലിക്ക ബാവ
കോട്ടയം: ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.
ഏതു മതവും സത്യത്തിനും നീതിക്കും സ്നേഹത്തിനും സന്ദേശം നല്‍കുന്നതാണ്. പക്ഷേ ഏതു മതത്തിലും, മതഭ്രാന്തന്മാര്‍ ഉണ്ടാകാം. ആ മതഭ്രാന്തന്മാരെ നിയന്ത്രിക്കാന്‍ ഏത് രാജ്യത്തായാലും അതിന്റെ ഭരണകര്‍ത്താക്കളാണ് ഉത്തരവാദപ്പെട്ടവരെന്ന് അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യാനി സമൂഹത്തിനെതിരേ നടക്കുന്നതായ ആക്രമണങ്ങളില്‍ ശരിയായ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം പനയമ്പാല സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ.
ആര്‍എസ്എസിന്റെ പോഷക സംഘടനകളായിരിക്കുന്ന ബജ്റംഗ്ദളും അതുപോലെ വിഎച്ച്പിയും ഒക്കെ ഈ സമൂഹത്തിലെ ക്രിസ്ത്യാനികളെ, അല്ലെങ്കില്‍ മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതായ വാസ്തവം മാധ്യമങ്ങളില്‍ കണ്ടു.
നമുക്കറിയാം കന്യാസ്ത്രീകള്‍ കഴിഞ്ഞപ്പോള്‍ വൈദികരായി. പള്ളിയുടെ പുറത്തുള്ളതായ ആഘോഷങ്ങള്‍- ക്രിസ്തുമസ് ആഘോഷങ്ങള്‍ നശിപ്പിച്ച് അകത്ത് കയറാന്‍ അധികം താമസം ഇല്ല. ഇനി പള്ളിക്ക് അകത്തുള്ള ആരാധനയില്‍ ആയിരിക്കാം ഇനിയുള്ളതായ ആക്രമണം ഉണ്ടാകുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ആരാധനാലയങ്ങള്‍ നിര്‍മിക്കുവാനോ ആരാധിക്കുവാനോ ഉള്ള സ്വാതന്ത്ര്യം എല്ലാ മതങ്ങള്‍ക്കും ഒരുപോലെ തന്നെ നല്‍കുന്നതാണ്. അതിന് വിപരീതമായി പ്രവര്‍ത്തിക്കാന്‍ ഏതാനും ചില തീവ്രവാദികള്‍ക്കോ സംഘടനകള്‍ക്കോ അവകാശമില്ല. അത് നിയന്ത്രിക്കേണ്ടത് ഈ രാജ്യം ഭരിക്കുന്നതായ ഭരണാധിപന്മാരാണ്.
അവര്‍ അതിനെതിരേ ശബ്ദമുയര്‍ത്താതെ അതിനെ അപലപിക്കാതെ ഇരിക്കുന്ന സമയത്ത് ഇത് അവരുടെ പദ്ധതിയുടെ ഒരു ഭാഗമാണെന്ന് മാത്രമേ ന്യൂനപക്ഷങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുകയുള്ളൂ എന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.
അമേരിക്ക ഫോര്‍ അമേരിക്കന്‍സ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോര്‍ ഹിന്ദൂസ് എന്ന് പറയുന്ന ആര്‍എസ്എസിന്റെ ഒരു വലിയ ആപ്തവാക്യം ഉണ്ടെങ്കില്‍ അത് ഈ ഇന്ത്യയില്‍ ചെലവാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.
അതിനിടെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോട്ടയത്തെത്തി കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചു. ഇന്നു രാവിലെ 9.15നു കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയാണു സന്ദര്‍ശനം നടത്തിയത്.
കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. രാവിലെ മന്നം ജയന്തിയോടുബന്ധിച്ച് രാജീവ് ചന്ദ്രശേഖര്‍ പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്ത് എത്തി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.