കോട്ടക്കലില്‍ ഒരു വയസുകാരന്റെ അസ്വഭാവിക മരണത്തില്‍ കേസ്: പാലു കുടിച്ച പാടെ കുഴഞ്ഞുവീണു കുട്ടി മരിച്ചു എന്ന് രക്ഷിതാക്കള്‍. മഞ്ഞപ്പിത്തം വന്ന കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ല എന്നും ആരോപണം

 
baby

മലപ്പുറം: കോട്ടക്കലില്‍ ഒരു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണ് സാധ്യത. കുഞ്ഞ് മരിച്ചത് മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. 

ഒരു വയസുകാരന്റെ മാതാപിതാക്കള്‍ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരെന്ന് പരാതി. വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയിട്ടില്ലെന്ന് ആരോഗ്യവകുപ്പും വിശദമാക്കുന്നു. 

സംഭവത്തില്‍ പൊലീസ് രക്ഷിതാക്കളുടെ മൊഴി എടുക്കുന്നു. ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കല്‍ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. 

കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടോയെന്ന് ആരോഗ്യവകുപ്പും പൊലീസും പരിശോധിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് കോട്ടക്കലില്‍ ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വെച്ച് ഒരു വയസ്സുകാരന്‍ എസന്‍ അര്‍ഹന്‍ മരണപ്പെടുന്നത്.  പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കള്‍ സമീപവാസികളോട് പറഞ്ഞത്. 

ഇന്ന് രാവിലെ തന്നെ കുട്ടിയുടെ കബറടക്കവും നടത്തി. തൊട്ടുപിന്നാലെയാണ് കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ആരോഗ്യവകുപ്പിന് പരാതി ലഭിച്ചത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ല എന്നാണ് ആരോപണം. മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ മരണകാരണമെന്നാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. 

പരാതിയുടെ പശ്ചാത്തലത്തില്‍ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ ഹരിറ അശാസ്ത്രീയ ചികിത്സാരീതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. വീട്ടില്‍ വച്ചാണ് ഇവര്‍ കുട്ടിയെ പ്രസവിച്ചത്.
 

Tags

Share this story

From Around the Web