ഗാസയിലെ സമാധാനകരാര്‍ പ്രത്യാശ പ്രദാനം ചെയ്യുന്നു: കര്‍ദിനാള്‍ പിറ്റ്‌സബല്ല

 
CARDINALPITSBELLA



വത്തിക്കാന്‍:ഗാസ മുനമ്പിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഇസ്രായേലി ബന്ദികളെ ഉടന്‍ മോചിപ്പിക്കുന്നതിനും പലസ്തീന്‍ തടവുകാരെ ഉടന്‍ വിട്ടുകൊടുക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന കരാറിന്റെ പ്രഖ്യാപനത്തെ ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നു അറിയിച്ചുകൊണ്ട് പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയേര്‍ബത്തിസ്ത്ത പിറ്റ്‌സബല്ല പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു. 


ഈ ഭീകരമായ യുദ്ധത്തിന്റെ അവസാനത്തിന്റെ തുടക്കം കുറിക്കുന്നതിന് ഈ കരാര്‍ സഹായിക്കുമെന്ന് കരുതുന്നതായും, ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.

ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അടിയന്തര മാനുഷിക സഹായവും നിരുപാധികമായ സഹായവും നല്‍കേണ്ടതിന്റെ പരമമായ അടിയന്തിരത പത്രക്കുറിപ്പിലൂടെ ഒരിക്കല്‍കൂടി എടുത്തു പറഞ്ഞു. 

ഈ നടപടി പലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും ഇടയില്‍ അനുരഞ്ജനത്തിന്റെ പാത തുറക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും പത്രക്കുറിപ്പില്‍ അറിയിച്ചു.

'ഇതൊരു സന്തോഷവാര്‍ത്തയാണ്, ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ഇതൊരു ആദ്യപടിയാണ്, ആദ്യ ഘട്ടമാണ്. സ്വാഭാവികമായും, മറ്റ് തടസ്സങ്ങളും തീര്‍ച്ചയായും ഉയര്‍ന്നുവരും. 

എന്നാല്‍ ഇപ്പോള്‍ നമ്മള്‍ ഈ പ്രധാനപ്പെട്ട ഘട്ടത്തില്‍ സന്തോഷിക്കണം, ഇത് ഭാവിയില്‍ കുറച്ചുകൂടി ആത്മവിശ്വാസവും പുതിയ പ്രതീക്ഷയും നല്‍കും', കര്‍ദിനാള്‍ പറഞ്ഞു. 

ഗാസയ്ക്കുള്ളിലെ ജീവിതം വളരെക്കാലം ഭയാനകമായി തുടരുകയാണെങ്കില്‍പ്പോലും, ചര്‍ച്ചകള്‍ തുടരുന്നതിന് ഒരു പുതിയ അന്തരീക്ഷവും തീര്‍ച്ചയായും ഉണ്ടാകുമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. 

യുദ്ധത്തിനുശേഷം ഗാസ നഗരത്തെ എങ്ങനെ പുനര്‍നിര്‍മ്മിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഈ ദുര്‍ഘടമായ സമയത്ത്, ഒക്ടോബര്‍ 11-ന് ലിയോ പതിനാലാമന്‍ പാപ്പാ  പ്രഖ്യാപിച്ച സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനത്തില്‍ പങ്കുചേരാന്‍ പാത്രിയാര്‍ക്കേറ്റ് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
 

Tags

Share this story

From Around the Web