ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയുമോ? മദര്‍ തെരേസയെ ‘കൂട്ടുപിടിച്ച്’ ‘സിനഡാലിറ്റി’യെ ലളിതമായി വിശദീകരിക്കുന്നു കര്‍ദിനാള്‍

 
Cadirnal

ബംഗളൂരു: ലോകത്തിലെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയുമോ? നോബല്‍ പുരസ്‌കാരം നേടിയ മദര്‍ തെരേസയുടെ മുമ്പില്‍ ഉയിര്‍ന്ന ഒരു ചോദ്യമാണിത്. മലിനമായ സമുദ്രത്തില്‍ ഒരു തുള്ളി ശുദ്ധജലം ഒഴിക്കുക മാത്രമാണ് തന്റെ ദൗത്യമെന്നായിരുന്നു മദര്‍ തെരേസയുടെ  മറുപടി. മറ്റുള്ളവരും അത് പിന്തുടര്‍ന്നാല്‍ ആ തുള്ളികള്‍ ചേര്‍ന്ന് ഒരു അരുവിയായും ക്രമേണ നദിയായും ഒടുവില്‍ സമുദ്രമായും മാറുമെന്ന് മദര്‍ പറഞ്ഞു. ബംഗളൂരുവില്‍ ആരംഭിച്ച കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ)  നാഷണല്‍ സിനഡല്‍ അസംബ്ലിയില്‍ അധ്യക്ഷപ്രസംഗം നടത്തിയ സിസിബിഐ പ്രസിഡന്റ് കര്‍ദിനാള്‍  ഫിലിപ്പ് നേരി ഫെറാവോ തന്റെ പ്രസംഗത്തില്‍ വിവരിച്ച സംഭവമാണിത്. ഈ ഉദാഹരണം മുന്‍നിര്‍ത്തി, സഭയുടെ നവീകരണ യാത്രയില്‍ ഓരോരുത്തരും തങ്ങളുടെ ഭാഗധേയം വഹിക്കണമെന്ന് കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.

 ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പല്‍ ഘടനകളുടെ ചരിത്രപരമായ യാത്ര കര്‍ദിനാള്‍ വിവരിച്ചു. 1944-ല്‍ സിബിസിഐ ആരംഭിച്ചതും പിന്നീട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രത്യേക ഇടപെടലിലൂടെ 1988-ല്‍ സിസിബിഐ ഔദ്യോഗികമായി നിലവില്‍ വന്ന ചരിത്രവും കര്‍ദിനാള്‍ വിശദീകരിച്ചു. ബിഷപ്പുമാര്‍ മുതല്‍ അല്മായര്‍ വരെയുള്ള എല്ലാവരും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഈ സിനഡല്‍ യാത്രയില്‍ സജീവമായി പങ്കുചേരുവാന്‍ കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.

സിസിബിഐ സംഘടിപ്പിക്കുന്ന 2026-ലെ നാഷണല്‍ സിനഡല്‍ അസംബ്ലി ബംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ ഇന്ന് രാവിലെയാണ് (മെയ് 1-ന്) തുടങ്ങിയത്. കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ, ആര്‍ച്ചുബിഷപ് ഡോ. വിന്‍സെന്റ് ഐന്‍ഡ്, റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ഫാ. ജോ സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സിസിബിഐക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഫാ. ചാള്‍സ് ലിയോണ്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ സ്വാഗതം ആശംസിച്ചു. രണ്ട് കര്‍ദിനാള്‍മാര്‍, 25 ബിഷപ്പുമാര്‍, 65 വൈദികര്‍, ഇരുപതിലധികം സന്യാസിനികള്‍, നൂറിലധികം അല്മായ പ്രതിനിധികള്‍ ഉള്‍പ്പെടെ 220-ലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം മൂന്നിന് അവസാനിക്കും.

 2021ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കംകുറിച്ച ആഗോള സിനഡ് പ്രക്രിയയുടെ ഭാഗമായാണ് സംഗമം നടത്തുന്നത്. മതാന്തര സംവാദം സമാധാന സ്ഥാപനം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉള്‍ച്ചേര്‍ക്കല്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും പരിസ്ഥിതി സംരക്ഷണവും, കുട്ടികളുടെയും യുവാക്കളുടെയും ഒപ്പം സഞ്ചരിക്കുക എന്നീ നാല് മേഖലകളില്‍ അസംബ്ലി ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തും.

2024-ല്‍ പ്രസിദ്ധീകരിച്ച ‘മിഷന്‍ 2033’ പാസ്റ്ററല്‍ പ്ലാനും 2025-ലെ ഭുവനേശ്വര്‍ പ്ലീനറി അസംബ്ലിയുടെ തീരുമാനങ്ങളും അടിസ്ഥാനമാക്കിയായിരിക്കും ചര്‍ച്ചകള്‍. അസംബ്ലിയിലെ കണ്ടെത്തലുകള്‍ സെപ്റ്റംബറില്‍ നടക്കുന്ന മീറ്റിംഗില്‍ വീണ്ടും ചര്‍ച്ച ചെയ്യും. തുടര്‍ന്ന്, 2027 ജനുവരിയില്‍ തമിഴ്നാട്ടിലെ വേളാങ്കണ്ണിയില്‍ നടക്കുന്ന 38-ാമത് സിസിബിഐ പ്ലീനറി അസംബ്ലിയില്‍ അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളും.

Tags

Share this story

From Around the Web