ബ്രിട്ടനില്‍ ഭ്രൂണഹത്യയ്ക്കു പച്ചക്കൊടി; പ്രതിഷേധവും ആശങ്കയും അറിയിച്ച് സഭാനേതൃത്വവും പ്രോലൈഫ് സംഘടനകളും

ലണ്ടൻ: ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം കൊണ്ടുവന്ന ബ്രിട്ടീഷ് പാര്‍ലമെന്‍റ് നടപടിയില്‍ പ്രതിഷേധം. നിലവിലെ നിയമപ്രകാരം 24 ആഴ്‌ചവരെ ഗർഭഛിദ്രം നിയമപരമായി നടത്താൻ നല്‍കിയിരിന്ന അനുമതി ഉദാരവത്ക്കരിച്ചിരിക്കുകയാണ്. ലേബർ പാർട്ടി പാർലമെന്റ് അംഗം (എംപി) ടോണിയ അന്റോണിയാസിയാണ് ബില്‍ അവതരിപ്പിച്ചത്. സ്ത്രീകൾക്ക് ഗർഭസ്ഥ ശിശുക്കളെ ജനനം വരെ ഗർഭഛിദ്രം നടത്തുന്നതിന് അനുമതി നല്‍കുന്ന പുതിയ ഭേദഗതി 137നു എതിരെ 379 വോട്ടുകള്‍ക്കാണ് പാസായത്.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസിന്റെ ജീവനുമായി ബന്ധപ്പെട്ട വിഭാഗത്തിന്റെ അധ്യക്ഷനും ലിവർപൂള്‍ ആർച്ച് ബിഷപ്പുമായ ജോൺ ഷെറിംഗ്ടൺ ഭേദഗതി പാസായതിൽ മെത്രാന്‍മാര്‍ ആശങ്കാകുലരാണെന്ന് പറഞ്ഞു. ഈ തീരുമാനം ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണം ഗണ്യമായി കുറയ്ക്കുകയും ഗർഭിണികൾക്ക് ഗുരുതരമായ ദോഷം വരുത്തുകയും ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു. ജീവന്റെ സംരക്ഷണത്തിനായി നമുക്ക് തുടർന്നും പ്രാർത്ഥിക്കാമെന്നും സ്ത്രീകളെയും കുഞ്ഞുങ്ങളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന എല്ലാവരുടെയും ജീവിതങ്ങളെ ദൈവമാതാവായ നമ്മുടെ മാതാവിന്റെ മദ്ധ്യസ്ഥതയ്ക്ക് സമർപ്പിക്കുകയും ചെയ്യാമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഗർഭസ്ഥ ശിശുക്കൾക്ക് നൽകുന്ന സംരക്ഷണം ഇത് മൂലം നഷ്‌ടപ്പെടുമെന്നും സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കാൻ ഇത് കാരണമാകുമെന്നും സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചിൽഡ്രൻ്റെ പബ്ലിക് പോളിസി മാനേജർ അലിത്തിയ വില്യംസ് പറഞ്ഞു. അന്റോണിയാസിയുടെ ഭേദഗതി, സ്ത്രീകളെ അപകടത്തിലാക്കുമെന്ന് പ്രോലൈഫ് സംഘടനയായ റൈറ്റ് ടു ലൈഫ് യുണൈറ്റഡ് കിംഗ്ഡം മുന്നറിയിപ്പ് നല്‍കി. പ്രോലൈഫ് വക്താക്കളും മെഡിക്കൽ പ്രൊഫഷണലുകളും ഭേദഗതിയില്‍ ആശങ്ക പ്രകടിപ്പിച്ച് നേരത്തെ രംഗത്ത് വന്നിരിന്നു. ഗർഭഛിദ്ര ഭേദഗതിയെ എതിർക്കണമെന്ന് നേരത്തെ ആയിരത്തിലധികം മെഡിക്കൽ പ്രൊഫഷണലുകൾ പാർലമെന്റ് അംഗങ്ങളോട് കത്തില്‍ ആവശ്യപ്പെട്ടിരിന്നു.