അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് ബൃന്ദ കാരാട്ട്

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ കന്യാസ്‌ത്രീകളിൽ ഒരാളായ പ്രീതി മേരിയുടെ വീട്ടിലെത്തി മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്. അങ്കമാലിയിലെ വീട്ടിലാണ് ബൃന്ദ കാരാട്ട് എത്തിയത്. നേരത്തെ കന്യാസ്‌ത്രീകളെ ജയിലിലെത്തി ബൃന്ദ സന്ദർശിച്ചിരുന്നു. പ്രീതി മേരിയുടെ വീട്ടിലെത്തിയ ബൃന്ദ കാരാട്ട് നിയമപോരാട്ടത്തിൽ കുടുംബത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചു. പ്രീതി മേരിയുടെ മാതാവ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോട് ബൃന്ദ സംസാരിച്ചു. എറണാകുളത്തെ സിപിഐ എം നേതാക്കളും ബൃന്ദക്കൊപ്പമുണ്ടായിരുന്നു.
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് കേരള ബിജെപിയുടെ ഇടപെടലിലൂടെ എന്ന വാദം അസംബന്ധം ആണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
ഛത്തീസ് ഗഡിൽ പ്രകടമായത് ബിജെപിയുടെ ഇരട്ടത്താപ്പ് ആണ്.
കന്യാസ്ത്രീകൾക്കെതിരെ എടുത്ത കേസിന്റെ FIR റദ്ദാക്കേണ്ടത് പരമ പ്രധാനം ആണ്. കേസിന്റെ പേരിൽ കന്യാസ്ത്രീകൾ കോടതി കയറിയിറങ്ങേണ്ടി വരുന്നത് വേട്ടയാടലാണ്.
ബജ്റംഗ്ദളും വിഷലിപ്തമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ രക്ഷാ കർതൃത്വത്തിൽ ആണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
നിർബന്ധിത മതപരിവർത്തനം ആരോപിച്ചാണ് ഛത്തീസ്‌ഗഡിലെ ബിജെപി സർക്കാർ മലയാളി കന്യാസ്‌ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. തുടർന്ന് ദിവസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചതിന് ശേഷമാണ് ഇരുവരും പുറത്തിറങ്ങിയത്.