വിയറ്റ്‌നാം ബോട്ടപകടം; തോമസിനും ലോവേനിക്കും വിടനൽകാൻ നാട്, ദമ്പതികളുടെ സംസ്കാരം ഇന്ന്
വിയറ്റ്‌നാമിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച മലയാളി ദമ്പതികളായ കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസിന്റെയും ലോവേനി തോമസിന്റെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. മുംബൈയിൽ നിന്ന് ഇന്നലെയാണ് മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് എത്തിച്ചത്. ഇന്ന് പൊതുദർശനത്തിന് ശേഷം വൈകിട്ട് 3.30 ഓടെ സംസ്കാര ചടങ്ങുകൾ നടക്കും.
രാവിലെ 10 മണിയോടെ കൊട്ടാരക്കര മാർത്തോമ വലിയപ്പള്ളിയിലെ ജൂബിലി ചാപ്പലിൽ പൊതുദർശനം ആരംഭിക്കും. ബന്ധുക്കൾക്കും പൊതുജനങ്ങൾക്കും അന്തിമോപചാരം അർപ്പിക്കാനാകും. നിലവിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
ഈ മാസം ഏഴിനാണ് വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയായ എ. സി. തോമസും ഭാര്യയും 32 അംഗ സംഘത്തോടൊപ്പം ഒരു മൊബൈൽ കമ്പനിയുടെ ടൂർ പാക്കേജിന്റെ ഭാഗമായി വിയറ്റ്നാമിലേക്ക് വിനോദയാത്ര പോയത്. സ്പീഡ് ബോട്ട് വിയറ്റ്നാമിലെ ഫൂക്യോക് ദ്വീപിൽ വെച്ചാണ് അപകടത്തിൽ പെട്ടത്. 15 ഇന്ത്യക്കാർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. തോമസിനും ലോവേനിക്കും പുറമെ 10 തമിഴ്നാട് സ്വദേശികളും രണ്ട് ആന്ധ്രപ്രദേശ് സ്വദേശികളുമാണ് മരിച്ചത്.