വാഴ്ത്തപ്പെട്ട ഫാ. നസറെനോ ലാന്‍സിയോട്ടിയുടെ ഓര്‍മകളുമായി ഓസ്വാള്‍ഡോ പിവ
ജാവ്രു (ബ്രസീല്‍): ബ്രസീലിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുകയും മയക്കുമരുന്ന് മാഫിയക്കെതിരെ നിലകൊള്ളുകയും ചെയ്തതിനെ തുടര്‍ന്ന് രക്തസാക്ഷിത്വം വരിച്ച ഇറ്റാലിയന്‍ മിഷനറി ഫാ. നസറെനോ ലാന്‍സിയോട്ടിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
കര്‍ദിനാള്‍ ജോവാവോ ബ്രാസ് ഡി അവിസ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. നസറെനോ മുപ്പത് വര്‍ഷത്തിലേറെ സേവനം ചെയ്ത ബ്രസീലിലെ മാറ്റോ ഗ്രോസോ പ്രവിശ്യയിലുള്ള ജാവ്രു നഗരത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.
ഫാ. ലാന്‍സിയോട്ടിയുടെ ജീവിതവിശുദ്ധിയെക്കുറിച്ചുള്ള ആത്മമിത്രമായ ഓസ്വാള്‍ഡോ പിവ എന്ന അല്മായന്റെ സാക്ഷ്യങ്ങാണ് ഈ പ്രഖ്യാപനത്തെ ശ്രദ്ധേയമാകുന്നത്.
ഫാ. ലാന്‍സിയോട്ടിയുമായുള്ള ആദ്യ കണ്ടുമുട്ടലുകളെക്കുറിച്ച് പിവയ്ക്ക് രസകരമായ ഓര്‍മകളാണുള്ളത്. 'ആദ്യമായി കണ്ടപ്പോള്‍ എനിക്ക് ഭയമായിരുന്നു, അദ്ദേഹത്തോട് കുമ്പസാരിച്ചാല്‍ ശകാരം കേള്‍ക്കേണ്ടി വരുമെന്നാണ് ഞാന്‍ കരുതിയത്.
എന്നാല്‍ കുമ്പസാരക്കൂട്ടില്‍ അദ്ദേഹം കുര്‍ബാനയിലെ ഈശോയെപ്പോലെ കരുണാമയനായി മാറി. കുമ്പസാരം എന്നാല്‍ ധൂര്‍ത്ത പുത്രന്‍ പിതാവിന്റെ അടുക്കലേക്ക് മടങ്ങിവരുന്നതാണ്' എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു,' ഓസ്വാള്‍ഡോ പിവ പങ്കുവച്ചു.
വര്‍ഷങ്ങളോളം നീണ്ടുനിന്ന ഈ സൗഹൃദത്തില്‍, എല്ലാ ഡിസംബര്‍ മാസത്തിലും പിവയുടെ മക്കളെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാനും ആത്മീയമായി നയിക്കാനും ഫാ. നസറെനോ സമയം കണ്ടെത്തിയിരുന്നു. മരിയന്‍ മൂവ്‌മെന്റ് ഓഫ് പ്രീസ്റ്റ്സ് എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ ബ്രസീലിലെ നാഷണല്‍ ഡയറക്ടറായിരുന്നു ഫാ. നസറെനോ.
പിവ ഈ പ്രസ്ഥാനത്തിന്റെ അല്മായ പ്രതിനിധിയായി മാറിയതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി. വൈദ്യുതിയോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഫാ. നസറെനോ തന്റെ മിഷനറി പ്രവര്‍ത്തനം ആരംഭിച്ചത്. പണമില്ലാതിരുന്നിട്ടും പാവപ്പെട്ടവര്‍ക്കായി ആശുപത്രികളും ജീവകാരുണ്യ സ്ഥാപനങ്ങളും പണിയാന്‍ അദ്ദേഹം ധീരത കാണിച്ചു.
നിര്‍മ്മാണ സാമഗ്രികള്‍ക്ക് വലിയ തുക നല്‍കേണ്ട ദിവസം വരുമ്പോള്‍ എവിടെനിന്നെന്നറിയാതെ അക്കൗണ്ടില്‍ പണം എത്തിച്ചേരുമായിരുന്നെന്നും, ദൈവപരിപാലന അദ്ദേഹത്തെ ഒരിക്കലും കൈവിട്ടില്ലെന്നും പിവ സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധിയിലും ദാരിദ്ര്യത്തിലും ജീവിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പാവപ്പെട്ട തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഫാ. നസറെനോ, ജാവ്രു മേഖലയിലെ മയക്കുമരുന്ന് മാഫിയയ്ക്കും പെണ്‍വാണിഭ സംഘങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു.
ഇതിന്റെ പ്രതികാരമെന്നോണം, 2001 ഫെബ്രുവരി 11-ന് രാത്രിയില്‍ മുഖംമൂടി ധരിച്ച രണ്ട് അക്രമികള്‍ അദ്ദേഹത്തിന്റെ വസതിയില്‍ അതിക്രമിച്ചു കയറുകയും, തലയ്ക്ക് പിന്നില്‍ വെടിവയ്ക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാ. നസറെനോ ഫെബ്രുവരി 22-ന് മരണത്തിന് കീഴടങ്ങി.
എന്നാല്‍ മരണത്തിന് തൊട്ടുമുമ്പ് തന്നെ ആക്രമിച്ചവരോട് പൂര്‍ണമായി ക്ഷമിച്ചുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. 'യേശു തന്റെ ജീവന്‍ നല്‍കിയതുപോലെ, നസറെനോയും സ്വന്തം ജനങ്ങള്‍ക്കായി ജീവന്‍ ബലിനല്‍കി; അദ്ദേഹം ഒരു യഥാര്‍ത്ഥ രക്തസാക്ഷിയാണ്,' പിവ കൂട്ടിച്ചേര്‍ത്തു.