ഫണ്ട് തട്ടിപ്പിൽ സമ്പൂർണ ഓഡിറ്റിങ് തുടങ്ങി ബിജെപി സംസ്ഥാന നേതൃത്വം; ആറന്മുള മണ്ഡലത്തിലും ഫണ്ട് മുക്കിയതായി പരാതി
തിരുവനന്തപുരം: ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സമ്പൂർണ ഓഡിറ്റിങ് ആരംഭിച്ച് ബിജെപി സംസ്ഥാന നേതൃത്വം. മുഴുവൻ മണ്ഡലം കമ്മറ്റികളിലെയും തെഞ്ഞെടുപ്പ് ഫണ്ട് ഓഡിറ്റ് ചെയ്യും. സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസ്, ജോയിന്റ് ട്രഷറർ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് ഓഡിറ്റ് നടക്കുക. അതിനിടെ പാലക്കാട്, തൃശൂർ, പത്തനംത്തിട്ട ജില്ലകളിൽ നിന്നും തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ നേതൃത്വത്തിന് പരാതികൾ ലഭിച്ചിട്ടുണ്ട്. ആറന്മുള മണ്ഡലത്തിലും വൻ തട്ടിപ്പ് നടന്നതായാണ് വനിതാ നേതാവിന്റെ പരാതി.
സംസ്ഥാന ബിജെപിയിലെ ഫണ്ട് തട്ടിപ്പിൽ വെട്ടിലായിരിക്കുകയാണ് നേതൃത്വം. വിഷയത്തിൽ 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ഒരുവിഭാഗം ആവശ്യമുയർത്തിയിരുന്നു. ഇതോടെ 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം.
പാർട്ടി കൊടിയും ചിഹ്നവും വിതരണം ചെയ്തത് മുതൽ സോഷ്യൽ മീഡിയ പ്രചാരണം വരെയുളള കാര്യങ്ങളിൽ ക്രമക്കേട് നടത്തി നേതാക്കൾ കോടികൾ തട്ടിയെടുത്തതായാണ് ബിജെപി കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയ ഓഡിറ്റിങ് സംഘം കണ്ടെത്തിയത്. കേന്ദ്രം ഫ്രീയായി നൽകിയ കൊടി, തോരണങ്ങൾ വൻ തുകക്ക് താഴേ തട്ടിലേക്ക് മറിച്ചുവിറ്റു.
ഇഷ്ടമുള്ള സ്വകാര്യകമ്പനികളിൽ നിന്ന് തുക കൂട്ടി കൊടിയടിച്ച് തയ്യാറാക്കി കമ്മീഷൻ കൈപ്പറ്റി. തലസ്ഥാനത്തെ വൻകിട ഹോട്ടലിൽ കൂട്ടത്തോടെ മുറി ബുക് ചെയ്ത് ഫണ്ട് തട്ടി, 100 മണിക്കൂർ പറക്കാൻ വേണ്ടി ഹെലികോപ്ടർ വാടകക്ക് എടുത്ത വകയിലും പണം മുക്കി. ഡ്രോൺ ഷോ നടത്താമെന്ന് പറഞ്ഞും, പോഡ്കാസ്റ്റ് ചെയ്യാനുമായി ലക്ഷങ്ങളാണ് തട്ടിയെടുത്തത് എന്നും കണ്ടെത്തിയിരുന്നു.