ബിജെപി കൗണ്‍സിലര്‍ ആർ.സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ ജയിലില്‍. ജയിലില്‍ സത്യപ്രതിജ്ഞ സംസ്ഥാനത്ത് ഇതാദ്യം
തൃശൂര്‍: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായി ബിജെപി അംഗം ആര്‍ സുഗതന്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. വിയ്യൂര്‍ ജയിലില്‍ വെച്ചാണ് സത്യപ്രതിജ്ഞ.
കാപ്പാ കേസില്‍ സുഗതന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ രാവിലെ 11 നാണ് സത്യപ്രതിജ്ഞ നടക്കുക.
സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ഒരാള്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരെ സത്യപ്രതിജ്ഞ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്.
കാപ്പാ കേസില്‍ തടവിലാണ് സുഗതന്‍. ഹൈക്കോടതിയാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ നടത്താന്‍ ഉത്തരവിട്ടത്. വധശ്രമക്കേസും പൊലീസിനെ ആക്രമിച്ച കേസും സുഗതനു മേലുണ്ട്.
നേരത്തെ വധശ്രമക്കേസില്‍ നെടുമങ്ങാട് കോടതി സത്യപ്രതിജ്ഞയ്ക്കായി സുഗതന് ഉപാധികളോടെ ഒരു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്തശേഷം തിരികെ രാത്രിയോടെ ജയിലില്‍ എത്തണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ കാപ്പാ കേസുള്ളതിനാല്‍ ഹൈക്കോടതി ജാമ്യം അനുവദിക്കാതെ സുഗതന് പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നില്ല.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സുഗതന്‍ ഉള്‍പ്പെടെ ബിജെപി ഭരണമുന്നണിക്ക് 101 അംഗങ്ങളാണുള്ളത്. സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയത് ബിജെപിക്ക് ആശ്വാസമാണ്.
നേരത്തെ ഹിന്ദു ദൈവങ്ങളുടെയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനാല്‍ സുഗതന്‍ അടക്കമുള്ളവരുടെ കൗണ്‍സിലര്‍ സ്ഥാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.ബിജെപി കൗണ്‍സിലര്‍ ആർ.സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ ജയിലില്‍. ജയിലില്‍ സത്യപ്രതിജ്ഞ സംസ്ഥാനത്ത് ഇതാദ്യം