ബാഴ്സിലോണ സന്ദർശനത്തിൽ ലെയോ പാപ്പയോടൊപ്പമുള്ളത് ബിഷപ്പ് ഷാവിയർ ഗോമസ്
ലെയോ പതിനാലാമൻ മാർപാപ്പയുടെ ചരിത്രപ്രധാനമായ സ്പെയിൻ സന്ദർശനത്തിനായുള്ള ആവേശകരമായ കാത്തിരിപ്പിലാണ് രാജ്യം. ജൂൺ ആറു മുതൽ 12 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിന്റെ രണ്ടാം ഘട്ടമായി പാപ്പ ബാഴ്സിലോണയിൽ എത്തും. തന്റെ രൂപതയുടെ പരിധിയിൽ വരുന്ന ‘ബ്രിയാൻസ് 1’ (Brians 1) ജയിൽ സന്ദർശന വേളയിലും, പ്രശസ്തമായ മോണ്ട്സെറേറ്റ് മാതാവിന്റെ (Virgin of Montserrat) തീർഥാടന കേന്ദ്രത്തിലും പരിശുദ്ധ പിതാവിനെ അനുഗമിക്കുന്നത് സാൻ ഫെലിയു ഡി ലോബ്രിഗറ്റ് (Sant Feliu de Llobregat) രൂപതാധ്യക്ഷൻ ബിഷപ്പ് ഷാവിയർ ഗോമസ് ആണ്.
ലെയോ പാപ്പയുടെ ആശയവിനിമയ ശൈലിയെയും ആധികാരികതയെയും ബിഷപ്പ് പ്രശംസിച്ചു. “അദ്ദേഹത്തിന്റെ വാക്കുകളും ഓരോ പ്രവൃത്തികളും സഭയ്ക്ക് വലിയൊരു ഊർജ്ജമാകും. യേശുക്രിസ്തുവിനെ ലോകത്തിന് മുൻപിൽ പ്രഘോഷിക്കുക എന്നതാണ് സഭയുടെ പ്രഥമ ലക്ഷ്യം. മാർപാപ്പയുടെ ഈ സന്ദർശനം സ്പെയിനിലെ മിഷനറി പ്രവർത്തനങ്ങൾക്ക് വലിയൊരു ഉണർവേകും,” അദ്ദേഹം വ്യക്തമാക്കി.
ബാഴ്സിലോണ സന്ദർശനത്തിൽ ഏറ്റവും ശ്രദ്ധേയമാകുക കാറ്റലോണിയയിലെ ഏറ്റവും വലിയ ജയിൽ കേന്ദ്രത്തിലേക്കുള്ള മാർപാപ്പയുടെ സന്ദർശനമായിരിക്കും. ജയിലിൽ കഴിയുന്ന വിശ്വാസികൾ ഇതൊരു വലിയ സൗഭാഗ്യമായാണ് കാണുന്നതെന്ന് ബിഷപ്പ് പറഞ്ഞു.