ബിര്‍-ലുപ്ഫിഗ് സെന്റ് പോള്‍സ് പള്ളിയില്‍ പത്തുദിവസമായി നടന്നു വന്ന ‘മറിയത്തോടൊപ്പം 10 ദിനങ്ങള്‍ക്ക്’  ഉജ്ജ്വല സമാപനം

 
Mother

ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ കന്റോണ്‍ ആര്‍ഗാവിലുള്ള ബ്രൂഗ്-വിന്‍ഡിഷ് പാസ്റ്ററല്‍ റീജിയണിലെ  ബിര്‍-ലുപ്ഫിഗ് സെന്റ് പോള്‍സ് പള്ളിയില്‍ പത്തുദിവസമായി നടന്നു വന്ന ‘മറിയത്തോടൊപ്പം 10 ദിനങ്ങള്‍ക്ക്’  ഉജ്ജ്വല സമാപനം. ഇക്കഴിഞ്ഞ  2 മുതല്‍ 11 വരെ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍, സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കിടയിലും വിശ്വാസികള്‍ ഒരൊറ്റ മനസ്സായി മാറിയത് ആത്മീയ ഉണര്‍വിന്റെ ഉദാത്ത കാഴ്ചയായി.

 സമാപന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ജപമാല പ്രാര്‍ത്ഥനകളും മരിയന്‍ പ്രദക്ഷിണവും ചടങ്ങിനെ ഭക്തിനിര്‍ഭരമാക്കി. ഫാ. നിക്കോ ല്യൂത്തര്‍, ഫാ. ക്വിന്റീനോ പെക്കോരാരോ, ഫാ. ജോയല്‍ എസ്മാന്‍, ഡീക്കന്‍ എഡ്മണ്ട് എഗെത്തോ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലി സാംസ്‌കാരിക ഐക്യത്തിന്റെ പ്രതീകമായി മാറി. ജര്‍മ്മന്‍, ഇറ്റാലിയന്‍, ക്രൊയേഷ്യന്‍, പോളിഷ്, അല്‍ബേനിയന്‍ തുടങ്ങി അഞ്ചിലധികം ഭാഷകളില്‍ പ്രാര്‍ത്ഥനകളും ഗീതങ്ങളും ഉയര്‍ന്നതോടെ ബിര്‍ഫെല്‍ഡ് ഒരു അന്താരാഷ്ട്ര പ്രാര്‍ത്ഥനാ സംഗമവേദിയായി.

സെന്റ് പോള്‍സ് പള്ളിക്ക് ചുറ്റുമുള്ള വീഥികളിലൂടെ നടന്ന മരിയന്‍ പ്രദക്ഷിണം സമാധാനത്തിന്റെയും മതപരമായ സഹിഷ്ണുതയുടെയും സാക്ഷ്യമായി. ഫാത്തിമ മാതാവിന്റെ തിരുസ്വരൂപത്തിന് പിന്നില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. ഫാത്തിമ സന്ദേശങ്ങളുടെ ആഴമേറിയ അര്‍ത്ഥം വിശദീകരിച്ചുകൊണ്ട് ഡീക്കന്‍ എഡ്മണ്ട് എഗെത്തോ നടത്തിയ പ്രഭാഷണം വിശ്വാസികളില്‍ ഏറെ സ്വാധീനം ചെലുത്തി.

വിരുന്നായി മാറിയ സ്‌നേഹസംഗമം

ആത്മീയ ശുശ്രൂഷകള്‍ക്ക് ശേഷം പോള്‍സ് ഹൗസില്‍ ഒരുക്കിയ സ്‌നേഹവിരുന്ന് വിശ്വാസികളുടെ സൗഹൃദ സംഗമമായി മാറി.  ഭാഷയുടെയും നാടിന്റെയും അതിര്‍വരമ്പുകള്‍ മായ്ച്ചു കളഞ്ഞ് വിശ്വാസികള്‍ ഒത്തുചേര്‍ന്നപ്പോള്‍, അതൊരു വലിയ കുടുംബത്തിന്റെ ഒത്തുചേരലായി.
‘വിശ്വാസത്തില്‍ നമ്മളെല്ലാവരും ഒരേ ഭാഷയാണ് സംസാരിക്കുന്നത്. ഈ സംഗമം നമ്മുടെ വൈവിധ്യമാര്‍ന്ന സമൂഹത്തിന്റെ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും ജീവിക്കുന്ന അടയാളമാണ്.’  എന്ന സന്ദേശമാണ് സംഘാടക സമിതി നല്‍കിയത്. വൈവിധ്യങ്ങള്‍ക്കിടയിലും ബ്രൂഗ്-വിന്‍ഡിഷ് പാസ്റ്ററല്‍ റീജിയണ്‍ ഒരു ആഗോള കുടുംബമായി നിലകൊള്ളുന്നു എന്നതിന്റെ നേര്‍ച്ചിത്രമായി ഈ വര്‍ഷത്തെ ഫാത്തിമ നോവേന ആഘോഷങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു.

Tags

Share this story

From Around the Web