പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സഹായിക്കുവാന്‍ എസിഎന്നെ പിന്തുണച്ച് വിശ്വാസികള്‍. സ്വരുകൂട്ടിയത് 150.4 മില്യണ്‍ ഡോളര്‍

 
acn



മ്യൂണിക്ക്: ആഗോള സാമ്പത്തിക അനിശ്ചിതത്വം നിലനിന്നിട്ടും ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സഹായിക്കുന്ന പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന് (എസിഎന്‍) ഉദാര സംഭാവനയുമായി വിശ്വാസി സമൂഹം. 

എസിഎന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 137 രാജ്യങ്ങളിലെ ക്രൈസ്തവരെ പിന്തുണയ്ക്കുന്നതിനായി 2024-ല്‍ 150.4 മില്യണ്‍ ഡോളര്‍ തുകയാണ് സമാഹരിച്ചിരിക്കുന്നത്. മുന്‍ നീക്കിബാക്കിയായ 2.4 മില്യണ്‍ ഡോളര്‍ കൂടി ഉള്‍പ്പെടുത്തി പള്ളി നിര്‍മ്മാണം ഉള്‍പ്പെടെയുള്ള 5,300-ലധികം പദ്ധതികള്‍ക്ക് ഫൗണ്ടേഷന്‍ ധനസഹായം നല്‍കി.

യുദ്ധത്തില്‍ തകര്‍ന്ന സമൂഹങ്ങള്‍ക്കുള്ള പിന്തുണയുടെ പ്രതിഫലനമായി യുക്രൈന് വേണ്ടിയാണ് സംഘടന ഏറ്റവും ഉയര്‍ന്ന ധനസഹായം ചെയ്തിരിക്കുന്നത്. 9.1 മില്യണ്‍ ഡോളറാണ് സംഘടന യുക്രൈനിലെ ക്രൈസ്തവര്‍ക്ക് വേണ്ടി ചെലവഴിച്ചത്. 

ലെബനോനും ഇന്ത്യയും യഥാക്രമം 7.4, 6.7 മില്യണ്‍ ഡോളര്‍ നല്‍കി സഹായിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡമാണ് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കേണ്ട മേഖലയായി ഉയര്‍ന്നുവന്നത്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയുടെ ആകെ വാര്‍ഷിക സഹായത്തിന്റെ 30 ശതമാനത്തിലധികം ചെലവഴിച്ചിരിക്കുന്നതും ആഫ്രിക്കയിലാണ്.


നൈജീരിയ, ബുര്‍ക്കിന ഫാസോ തുടങ്ങിയ രാജ്യങ്ങളില്‍ ദാരിദ്ര്യവും വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ അക്രമവും നേരിടുമ്പോള്‍ സഹായത്തില്‍ വര്‍ദ്ധനവ് നല്‍കിയിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ തങ്ങളുടെ പദ്ധതി സഹായത്തിന്റെ ഏറ്റവും വലിയ ഭാഗം ആഫ്രിക്കയ്ക്കുള്ള സഹായമായിരുന്നുവെന്ന് എസിഎന്‍ ഇന്റര്‍നാഷണലിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് റെജീന ലിഞ്ച് പറഞ്ഞു. 

ആഫ്രിക്കയിലെ സഭ ഇസ്‌ളാമിക ഭീകരതയില്‍ ഏറെ കഷ്ട്ടപ്പെടുകയാണെന്നും അതേസമയം തന്നെ സഭ അവിടെ അതിവേഗം വളരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

Tags

Share this story

From Around the Web