ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൻ്റെ ആഭിമുഖ്യത്തിൽ 'ഡിലറ്ററെ 1.0' ദേശീയ ശില്പശാല നടന്നു
തിരുവല്ല: പാലിയേറ്റീവ് കെയര്‍ രംഗത്തെ നൂതനമായ കാഴ്ചപ്പാടുകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി ബിലീവേഴ്‌സ് ചര്‍ച്ച് നഴ്‌സിംഗ് കോളേജ് സംഘടിപ്പിച്ച 'ഡിലറ്ററെ 1.0' (DILATARE 1.0) ദേശീയ ഏകദിന ശില്പശാല വിജയകരമായി നടന്നു.
'ജീവിതത്തെ പരിമിതപ്പെടുത്തുന്ന രോഗങ്ങളുമായി ജീവിക്കുക: പാലിയേറ്റീവ് കെയര്‍ ഉള്‍ക്കാഴ്ചകള്‍' എന്ന പ്രമേയത്തില്‍ നടന്ന ശില്പശാലയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭര്‍ പങ്കെടുത്തു.
ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആംഫി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ കേരള ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് അംഗവും നഴ്‌സിംഗ് കോളേജ് മാനേജിംഗ് ട്രസ്റ്റിയും, ബിലീവേഴ്‌സ് ആശുപത്രി മാനേജറുമായ റവ. ഫാ. സിജോ പന്തപ്പള്ളില്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.
ബിലീവേഴ്‌സ് കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഷെറിന്‍ പീറ്റര്‍ അധ്യക്ഷപ്രസംഗത്തില്‍ പാലിയേറ്റീവ് കെയറിനെക്കുറിച്ച് വിശദമായ അവലോകനം നടത്തി. ബിലീവേഴ്‌സ് കോളേജ് ഓഫ് നഴ്സിംഗ് അഡ്മിനിസ്ട്രേറ്റീവ് ഹെഡും ബിലീവേഴ്‌സ് ആശുപത്രി ചീഫ് ലീഗല്‍ അഡൈ്വസറുമായ അഡ്വ. പ്രിന്‍സി പി. വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ അനു മാത്യു, പാലിയേറ്റിവ് മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ ലീജിയ മാത്യു, നാഷണല്‍ കോളേജ് ഓഫ് നഴ്‌സിംഗ് റിട്ട. ഫാക്കല്‍റ്റി ലഫ്റ്റനന്റ് കേണല്‍ ലൗലി ആന്റണി, റിട്ട. നാഷണല്‍ ഫാക്കല്‍റ്റി ലഫ്റ്റനന്റ് ആലീസ് സ്റ്റെല്ല വെര്‍ജീനിയ, എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.
റിട്ട. ദേശീയ ഫാക്കല്‍റ്റി ലഫ്റ്റനന്റ് ആലീസ് സ്റ്റെല്ല വെര്‍ജീനിയ പാലിയേറ്റീവ് കെയറിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും രോഗികളുമായും അവരുടെ കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്തേണ്ട രീതികളെക്കുറിച്ചും പ്രായോഗികമായ പരിശീലനങ്ങള്‍ സംബന്ധിച്ചുമുള്ള ക്ലാസ്സുകള്‍ നയിച്ചു.
പാലിയേറ്റീവ് കെയറിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണത്തെക്കുറിച്ചും രോഗലക്ഷണങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും ലഫ്റ്റനന്റ് കേണല്‍ ലൗലി ആന്റണി സംസാരിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന സെഷനില്‍ ഡോ. ലീജിയ മാത്യു ജീവിതാവസാന പരിചരണങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.
ജീവിതാവസാന പരിചരണത്തിലെ നിയമപരവും ധാര്‍മ്മികവുമായ പ്രശ്‌നങ്ങള്‍, രോഗലക്ഷണ നിയന്ത്രണരീതികള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകളും ശില്പശാലയില്‍ നടന്നു. വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി സംഘടിപ്പിച്ച പ്രീ-ടെസ്റ്റ്, പോസ്റ്റ്-ടെസ്റ്റ് എന്നിവയ്ക്ക് ശേഷം നടന്ന സമാപന ചടങ്ങോടെ ശില്പശാല അവസാനിച്ചു.
കേരള ആരോഗ്യ സര്‍വ്വകലാശാലയുടെയും നഴ്‌സിംഗ് കൗണ്‍സിലിന്റെയും അംഗീകാരത്തോടെ നടന്ന പ്രസ്തുത ശില്പശാല പാലിയേറ്റീവ് കെയര്‍ രംഗത്ത് പുതിയ ദിശാബോധം നല്‍കുന്നതായിരുന്നു.