മകന്റെ വേര്‍പാടിലും കരുണയുടെ കൈവിളക്കായി ബീനയും രാജുവും; ജൂവിന്റെ അവയവങ്ങള്‍ ഏഴുപേര്‍ക്ക് ദാനം ചെയ്തു

 
JUVIN


ആലുവ: പ്ലസ് വണ്‍ ക്ലാസിലേക്ക് ജൂവിന്‍ രാജു ഇനിയില്ല. ഏഴ് പേര്‍ക്ക് ജീവിതത്തിലേക്ക് തിരികെ വരാനുള്ള അവസരം ഒരുക്കിയാണ് ഈ ഭൂമിയില്‍നിന്നും ആ 16-കാരന്‍ യാത്രയാകുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയുടെ നടുവിലും അവന്റെ മാതാപിതാക്കളായ ആളൂര്‍, ആനത്തടം പീണിക്കപറമ്പില്‍ ബീനയും രാജുവും മറ്റുള്ളവരെക്കുറിച്ചാണ് ചിന്തിച്ചത്. അങ്ങനെ ഏഴ് പേര്‍ക്ക് പ്രിയപ്പെട്ട മകന്റെ അവയവങ്ങള്‍ ദാനം ചെയ്തു.

ഹൃദയവും പാന്‍ക്രിയാസും ഒരു കിഡ്നിയും എറണാകുളം ലിസി ആശുപത്രിയിലുള്ള രോഗിക്കാണ് നല്‍കുന്നത്. മറ്റേ കിഡ്നി കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ രോഗിക്കും കരള്‍ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ രോഗിക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ ഐ ബാങ്കിനും കൈമാറി.

ജൂവിന്റെ മാതാവ് ബീന രാജു ആളൂര്‍ സെന്റ് ജോസഫ് ദേവാലയത്തിലെ പാലിയേറ്റീവ് കെയര്‍ അംഗവും, മരണാനന്തര നേത്രദാന കമ്മിറ്റിയിലെ സജീവ പ്രവര്‍ത്തകയുമാണ്. കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്.

പത്താം ക്ലാസ് പാസായ ജൂവിനും സുഹൃത്ത് അനന്തകൃഷ്ണനും അവര്‍ പഠിച്ചിരുന്ന ചാലക്കുടി ക്രസന്റ് പബ്ലിക് സ്‌കൂളില്‍നിന്നും ടി.സി വാങ്ങി മടങ്ങുന്നതിനിടെ ജൂണ്‍ 15നാണ് അപകടം സംഭവിച്ചത്. അവര്‍ സഞ്ചരിച്ചിരുന്ന ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറില്‍ ആളൂര്‍ കദളിച്ചിറ ജംഗ്ഷനു സമീപം വച്ച് പോലീസ് ജീപ്പ് ഇടിക്കുകയായിരുന്നു.

തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ ജൂവിന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ഇന്നലെ (ജൂണ്‍ 23) രാവിലെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കള്‍ അവയവദാനത്തിന് സമ്മതം നല്‍കിയത്. സൗദിയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന പിതാവ് രാജു മകന്റെ അപകട വിവരം അറിഞ്ഞാണ് നാട്ടിലെത്തിയത്. ജൂനിയ രാജു ആണ് സഹോദരി.

ജൂവിനോടൊപ്പം യാത്ര ചെയ്ത അനന്തകൃഷ്ണന്‍ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തുവാന്‍ മുടി നീട്ടി വളര്‍ത്തുന്നതിനിടെയാണ് ജൂവിന്റെ അപ്രതീക്ഷിത വേര്‍പാട്.

Tags

Share this story

From Around the Web