ക്രിസ്തുവിന്റെ 'ഉപ്പും വെളിച്ചവും' ആകുക: പെറുവിയന്‍ യുവാക്കളോട് ലെയോ പാപ്പ

 
leo papa



'വേദന അനുഭവിക്കുന്ന അനേകായിരം ഹൃദയങ്ങളില്‍ പ്രത്യാശ വീണ്ടും പ്രകാശിപ്പിക്കുന്നതിനുള്ള ദൈവത്തിന്റെ ഉപകരണങ്ങളാകാന്‍ ഭയപ്പെടരുത്.'' 

ഈ വാക്കുകളോടെയാണ്, പിയൂറ മേഖലയിലെ ചൂലുകാനാസ് നഗരത്തില്‍ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 2 വരെ നടക്കുന്ന പെറുവിന്റെ ദേശീയ യുവജന ദിനത്തില്‍ (ഖചഖ 2026) പങ്കെടുത്തവരെ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ സംബോധന ചെയ്തത്. 

യേശുക്രിസ്തുവുമായുള്ള പങ്കാളികളുടെ വ്യക്തിപരമായ ബന്ധം ശക്തിപ്പെടുത്താനും, കൂട്ടായ്മയിലും സിനഡല്‍-മിഷണറി പ്രവര്‍ത്തനങ്ങളിലും ഒന്നിച്ചുനില്‍ക്കുന്ന ഒരു സഭയെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.

വീഡിയോ സന്ദേശത്തില്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ ആവേശത്തോടെ ഈ പരിപാടിക്കായി തയ്യാറെടുത്ത, പെറുവിലുടനീളമുള്ള യുവാക്കളും ബിഷപ്പുമാരും വൈദികരും സന്യസ്തരുമടങ്ങുന്ന 4,000-ത്തിലധികം പങ്കാളികള്‍ക്ക് പരിശുദ്ധ പിതാവ് നന്ദി അറിയിച്ചു. 

''ഈ സംരംഭത്തോട് പ്രതികരിച്ചതിന് ഞാന്‍ നിങ്ങളോട് പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയുന്നു,'' സഭയുടെ ജീവനെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒന്നായി ഇതിനെ വിശേഷിപ്പിച്ചുകൊണ്ട് മാര്‍പ്പാപ്പ പറഞ്ഞു.


എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ ഫോര്‍ യൂത്ത് ആന്‍ഡ് ലെറ്റിയും ചൂലുകാനാസ് രൂപതയും ചേര്‍ന്ന് സംഘടിപ്പിച്ച ഈ ദേശീയ യുവജനദിനത്തിന്റെ പ്രമേയത്തെക്കുറിച്ച് സംസാരിക്കവെ, 'ധൈര്യമായിരിക്കുക, ക്രിസ്തു ജീവിക്കുന്നു' എന്ന പരിപാടിയുടെ മുദ്രാവാക്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ക്രിസ്തുവില്‍ ഐക്യപ്പെട്ട് ജീവിക്കാന്‍ സാധിക്കുമെന്ന് സാക്ഷ്യപ്പെടുത്താന്‍ മാര്‍പ്പാപ്പ യുവാക്കളെ പ്രോത്സാഹിപ്പിച്ചു. 

''നമ്മുടെ ഇടയിലുള്ള കര്‍ത്താവിന്റെ ജീവസ്സുറ്റ സാന്നിധ്യത്തെക്കുറിച്ചുള്ള നിശ്ചയദാര്‍ഢ്യമാണ് ധൈര്യശാലികളാകാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഉള്ളിലെ തീപ്പൊരി,'' ലെയോ പാപ്പ പറഞ്ഞു.

ഈ ദിവസങ്ങളില്‍ കര്‍ത്താവ് തങ്ങളില്‍ ചൊരിയാന്‍ ആഗ്രഹിക്കുന്ന ദാനങ്ങള്‍ സ്വീകരിക്കാന്‍ ഹൃദയം തുറക്കാനും ലെയോ പാപ്പ യുവാക്കളെ ക്ഷണിച്ചു.

 ''വേദന അനുഭവിക്കുന്ന അനേകായിരം ഹൃദയങ്ങളില്‍ പ്രത്യാശ വീണ്ടും പ്രകാശിപ്പിക്കുന്നതിനുള്ള ദൈവത്തിന്റെ ഉപകരണങ്ങളാകാന്‍ ഭയപ്പെടരുത്. 

ഇത് നിങ്ങളുടെ ഫോണുകളിലെ ഫോട്ടോകളിലോ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന വീഡിയോകളിലോ മാത്രം ഒതുങ്ങിനില്‍ക്കാന്‍ അനുവദിക്കരുത്. 

പകരം, ക്രിസ്തുവിനെ സ്‌നേഹിക്കുന്ന ഒരു ചെറുപ്പക്കാരന് നല്‍കാന്‍ കഴിയുന്ന 'ആനന്ദദായകവും പ്രചോദനാത്മകവുമായ സാക്ഷ്യം' ഇന്ന് പലര്‍ക്കും ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, സ്വന്തം ജീവിതത്തിലെ സാക്ഷ്യത്തിലൂടെ അത് മറ്റുള്ളവരുമായി പങ്കിടുക.'' പാപ്പ പറഞ്ഞു.

Tags

Share this story

From Around the Web