പൊൻകുന്നത്ത് ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ ഷെഡ്യൂൾഡ് എച്ച് വിഭാഗത്തിലെ നിരോധിത മരുന്നുകൾ ഓൺലൈനായി എത്തിച്ച് വിദ്യാർഥികൾക്കും ജിമ്മുകളിലും വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ.
പൊൻകുന്നം: കൊറിയർ സർവിസ് വഴി ഷെഡ്യൂൾഡ് എച്ച് പ്രകാരമുള്ള നിരോധിത മരുന്നുകൾ ഓൺലൈനായി ഓർഡർ ചെയ്തുവരുത്തി ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിതരണം ചെയ്യുന്ന സംഘാംഗം അറസ്റ്റിൽ.
പൊൻകുന്നം കോയിപ്പള്ളി സ്വദേശി പാറയിൽ ഷിനാസ് ഷാജിയാണ് പിടിയിലായത്. ശാന്തിഗ്രാം, കോയിപ്പള്ളി കോളനി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഇയാൾ കച്ചവടം നടത്തിവന്നത്.
എം.ഡി.എം.എ അടക്കമുള്ള ലഹരിമരുന്നുകൾ വൻ വില കൊടുത്ത് മേടിക്കേണ്ടി വരുമ്പോൾ അതേ ലഹരി പകരുന്ന നിരോധിത മരുന്ന് ഓൺലൈൻ വഴി നാളുകളായി ഇയാൾ കുറഞ്ഞ വിലക്ക് വിദ്യാർഥികൾക്ക് നൽകിവരുകയായിരുന്നു.
ഇതോടൊപ്പം ജിമ്മുകളിലും മറ്റും മരുന്ന് നൽകുന്നതും ഇയാളാണ്. ഡൽഹിയിൽനിന്നാണ് കൊറിയർ എത്തിയത്. ഈ മരുന്ന് ഓൺലൈൻ സൈറ്റുകളിൽനിന്ന് സർക്കാർ നിരോധിക്കണമെന്നും തൂഫാൻ ആഞ്ഞുവീശുമ്പോൾ മറ്റൊരു വഴിയിൽ ലഹരികടത്ത് സംഘം നുഴഞ്ഞുകയറുന്നതായും പൊലീസ് പറയുന്നു.