നെഗേവ് ജയിലിൽ കഴിയുന്ന പലസ്തീനിയൻ ക്രൈസ്തവ തടവുകാരന് ബൈബിൾ ലഭ്യമാക്കാൻ അധികൃതർ അനുമതി നൽകി
Apr 27, 2026, 07:13 IST
നെഗേവ് ജയിലിൽ കഴിയുന്ന പലസ്തീനിയൻ ക്രൈസ്തവ തടവുകാരന് ബൈബിൾ ലഭ്യമാക്കാൻ അധികൃതർ അനുമതി നൽകി.
എന്നാൽ, ആത്മീയ ആവശ്യങ്ങൾക്കായി വൈദികനെ സന്ദർശിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ ഇസ്രായേൽ ജയിൽ അധികൃതർ വീണ്ടും നിരസിച്ചു.
റാമള്ള സ്വദേശിയായ റാമി റിസ്ക് ഫദായേലിന്റെ കുടുംബം നൽകിയ പരാതിയെത്തുടർന്ന് ജറുസലേം ലീഗൽ എയ്ഡ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് സെന്റർ (JLAC) നടത്തിയ ഇടപെടലുകളാണ് ഇപ്പോൾ ഭാഗികമായി ഫലം കണ്ടിരിക്കുന്നത്. രണ്ട് വർഷം മുൻപാണ് ഫദായേൽ ബൈബിളിനായി അപേക്ഷ നൽകിയത്.
മാസങ്ങൾ നീണ്ട നിയമപരമായ സമ്മർദ്ദങ്ങൾക്കൊടുവിൽ ബൈബിൾ നൽകാൻ അധികൃതർ സമ്മതിച്ചതായി JLAC ഡയറക്ടർ റാമി സാലിഹ് സ്ഥിരീകരിച്ചു.
മതം അനുഷ്ഠിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി പുരോഹിതന്റെ സന്ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇത് നിഷേധിക്കുകയായിരുന്നു.