16 വയസിൽ താഴെയുള്ളവർക്കെല്ലാം സോഷ്യൽ മീഡിയയിൽ നിരോധനമെർപ്പെടുത്തി ഓസ്ട്രേലിയ
കാൻബെറ: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറി ഓസ്‌ട്രേലിയ. നിരോധനം പ്രാബല്യത്തിൽ വന്നു.
ഓസ്ട്രേലിയയിൽ നിന്നുള്ള 25 ലക്ഷത്തോളം കൗമാരക്കാർ ഇതോടെ സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി. നിരോധനം മറികടന്ന് കുട്ടികൾക്ക് ആപ്പുകൾ ലഭ്യമാക്കിയാൽ കമ്പനികൾക്ക് കൂറ്റൻ പിഴ ചുമത്തും.
ലോകത്തിന് ഓസ്‌ട്രേലിയ മാതൃക ആവുകയാണെന്നാണ് ഇതേക്കുറിച്ച് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പ്രതികരിച്ചത്. ഓൺ ലൈനിൽ കുട്ടികൾ നേരിടുന്ന സമ്മർദ്ദങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും കുറയ്ക്കുകയാണ് ഈ നിയമനിർമ്മാണങ്ങളുടെ പ്രധാന ലക്ഷ്യം.
16 വയസ്സിന് താഴെയുള്ള ഓസ്‌ട്രേലിയക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുറക്കുന്നതും ഉപയോഗിക്കുന്നതും നിന്നോ കമ്പനികൾ തടയാൻ ആവശ്യമായ നടപടികൾ എടുക്കണമെന്നാണ് നിർദ്ദേശം.
സോഷ്യൽ മീഡിയയുടെ ഉപയോഗം കാരണം കുട്ടികൾക്ക് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉണ്ടാകുന്ന ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കുകയെന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്, ടിക് ടോക്ക്, എക്സ് യൂട്യൂബ്, റഡ്ഡിറ്റ്, തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകൾക്ക് ഈ നിയന്ത്രണം ബാധകമാണ്. നിയമം പാലിക്കാത്ത കമ്പനികൾക്ക് 49.5 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ചുമത്താൻ സാധ്യതയുണ്ട്.