ഈസ്റ്റര്‍ ദിനത്തിലും ക്രൈസ്തവര്‍ക്കെതിരെ ആക്രമണം;വിശുദ്ധവാരത്തില്‍ കൊല്ലപ്പെട്ടത് 60-ലധികം  പേര്‍

 
Easter

അബുജ/നൈജീരിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ യേശുവിന്റെ പെസഹാരഹസ്യങ്ങള്‍ ആചരിച്ച വാരത്തില്‍ നൈജീരിയയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളിലായി 60-ലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി സിബിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.  ബെനു സംസ്ഥാനത്തിലെ എംബലോമിലുള്ള സെന്റ് ഇഗ്‌നേഷ്യസ് കത്തോലിക്കാ ദൈവാലയത്തില്‍ ഈസ്റ്റര്‍ ഞായറാഴ്ച ശുശ്രൂഷകള്‍ക്കായി തയാറെടുക്കുകയായിരുന്ന വിശ്വാസികളെ ഭീകരര്‍ ആക്രമിച്ചു. തുടര്‍ന്ന് അവരുടെ  വീടുകള്‍ കത്തിക്കുകയും രക്ഷപെട്ടോടിയവരെപ്പോലും വേട്ടയാടുകയും ചെയ്ത സംഭവത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്.

കടുനയിലും പ്ലാറ്റോ സംസ്ഥാനങ്ങളിലും ദുഃഖവെള്ളിയാഴ്ച സായുധ ഫുലാനി തീവ്രവാദികള്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തതായി സിബിഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.  ഇത് ഒറ്റപ്പെട്ട ആക്രമണങ്ങളായി കാണാനാവില്ലെന്നും നൈജീരിയയിലെ ക്രിസ്ത്യാനികളെ തുടച്ചുനീക്കാനും ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാനുമായി  ഫുലാനി തീവ്രവാദികള്‍ നടത്തുന്ന ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്നും  ‘എക്വിപ്പിംഗ് ദി പെര്‍സെക്യുട്ടഡ്’ എന്ന കൂട്ടായ്മയുടെ  സ്ഥാപകനും മിഷനറിയുമായ ജൂഡ് സോള്‍ മുന്നറിയിപ്പ് നല്‍കി.

നൈജീരിയയിലെ കടുന സംസ്ഥാനത്തുള്ള അരിക്കോയില്‍ ഈസ്റ്റര്‍ ദിനത്തില്‍  രണ്ട് ദൈവാലയങ്ങള്‍ ലക്ഷ്യമാക്കി സായുധ സംഘം നടത്തിയ വെടിവയ്പ്പില്‍ നിരവധി വിശ്വാസികള്‍ കൊല്ലപ്പെട്ടു. ഈ ആക്രണത്തെ തുടര്‍ന്ന സൈന്യം പ്രത്യാക്രമണം നടത്തുകയും 31 ബന്ദികളെ  രക്ഷപെടുത്തിയതായും നൈജീരിയന്‍ സൈന്യം  വ്യക്തമാക്കി. കാച്ചിയ ലോക്കല്‍ ഗവണ്‍മെന്റ് പരിധിയിലുള്ള ഫസ്റ്റ് ഇസിഡബ്ല്യുഎ ദൈവാലയവും സെന്റ് അഗസ്റ്റിന്‍ കാത്തലിക് ദൈവാലയവുമാണ് ആക്രമണത്തിന് ഇരയായത്.

കടുന, പ്ലാറ്റോ, ബെനു സംസ്ഥാനങ്ങള്‍ക്ക് പുറമെ അതിര്‍ത്തി പ്രദേശത്തുള്ള നസാരവ  സംസ്ഥാനത്തും കഴിഞ്ഞ വാരാന്ത്യത്തില്‍ ആക്രമണങ്ങള്‍ അരങ്ങേറി. ഈസ്റ്റര്‍ വാരാന്ത്യത്തില്‍ നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമങ്ങളുണ്ടാകാന്‍ സാധ്യത ഉണ്ടെന്ന്് നേരത്തെ തന്നെ അറിയാമായിരുന്നെങ്കിലും, വിവിധ ആക്രമണങ്ങളിലായി 60-ലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടത് ഗവണ്‍മെന്റിന്റെ വീഴ്ചയായിട്ടാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Tags

Share this story

From Around the Web